Photo Credit ; Facebook

വേദപാഠശാലകളും മദ്രസ്സകളും സെമിനാരികളും അരുതാത്തതല്ല ജനങ്ങളെ പഠിപ്പിക്കുന്നതെന്ന് കെടി ജലീല്‍. മദ്രസകൾക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചുവെന്ന വാര്‍ത്ത വന്ന പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്‍റെ പ്രതികരണം.

മതവിശ്വാസം ഒരുപാട് മനുഷ്യരെ അരുതായ്മകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റി നിർത്തുന്നുണ്ട്. നിരവധി പേർക്ക് ഉപജീവനത്തിനുള്ള വഴികൂടിയാണ് മതസ്ഥാപനങ്ങൾ. മതപാഠശാലകൾ ഏത് മതവിഭാഗക്കാരുടേതായാലും അടച്ചു പൂട്ടിയിൽ തൊഴിൽ നഷ്ടത്തെ തുടർന്നുള്ള സാമൂഹ്യ പ്രശ്നങ്ങളും ഉയർന്നുവരും.

എന്നാൽ ഇത്തരം സ്ഥാപനങ്ങളൊന്നുമില്ലാത്ത മതരഹിത സമൂഹങ്ങളിൽ കുറ്റകൃത്യങ്ങൾ സാമാന്യേണ കുറവാണല്ലോ എന്ന് വിമർശകർ ചൂണ്ടിക്കാണിച്ചേക്കാം. നൂറ്റാണ്ടുകളായി മതാധിഷ്ഠിത ബോധം രൂഢമൂലമായ നാടുകളിൽ ആധുനിക ക്രിമിനൽ നിയമങ്ങളെ ബലപ്പെടുത്താൻ മതശാസനകൾക്ക് കഴിയുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. അതില്ലാതാകുമ്പോൾ തെറ്റുകുറ്റങ്ങൾ അധികരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞുകൂട. 

"ദൈവം എന്നൊന്നില്ലായിരുവെങ്കിൽ, ഒരു ദൈവത്തെ സൃഷ്ടിക്കാൻ മനുഷ്യൻ നിർബന്ധിതമാകുമായിരുന്നു" എന്ന് അഭിപ്രായപ്പെട്ട മഹാമനീഷികളും അർത്ഥമാക്കിയതിൻ്റെ പൊരുളും മറ്റൊന്നാവാൻ ഇടയില്ല. മതവിദ്യാഭ്യാസം കുറച്ചുകൂടി സൗഹാർദ്ദവൽക്കരിക്കണമെന്ന പൊതു അഭിപ്രായത്തോട് എനിക്ക് യോജിപ്പാണ്. ഏത് മതമാണെങ്കിലും മതേതരമായാണ് വായിക്കപ്പെടേണ്ടതും പഠിപ്പിക്കപ്പെടേണ്ടതും. 

മതബോധനം പരമതനിന്ദ വളർത്താതെ ആവണം. സൂഫീ ചിന്തകളിലും ഭക്തിപ്രസ്ഥാന ദർശനങ്ങളിലും വിമോചന ദൈവശാസ്ത്ര സങ്കൽപ്പങ്ങളിലും ഈന്നിയാവണം ഒരുബഹുമത സാമൂഹ്യഘടന നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്, വിശ്വാസസംഹിതകൾ പരിചയപ്പെടുത്തിക്കൊടുക്കാൻ അവലംബിക്കേണ്ടത്. വേദപാഠശാലകൾ കൊണ്ടും മദ്രസ്സകൾ കൊണ്ടും സെമിനാരികൾ കൊണ്ടും ഉണ്ടാകുന്നതായി പറയപ്പെടുന്ന ഗുണങ്ങളും ദോഷങ്ങളും ഒരു നിഷ്പക്ഷ വിശകലനത്തിന് വിധേയമാക്കിയാൽ ഗുണമാണ് എത്രയോ കൂടുതലെന്ന് നിഷ്പ്രയാസം പറയാനാകും. 

മദ്രസ്സകൾ അടച്ചുപൂട്ടണമെന്ന ധ്വനിയിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചതായി പറയപെടുന്ന നിർദ്ദേശങ്ങൾ ഏകപക്ഷീയവും സമൂഹത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കപ്പെടാൻ ഏറെ സാദ്ധ്യതകളുള്ളതുമാണ്. ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല. സ്കൂളുകളിൽ പോകാത്ത കുട്ടികളെ ലാക്കാക്കി, അവർക്ക് പ്രാഥമിക ഭൗതിക വിദ്യഭ്യാസവും നൽകുന്ന  ഉത്തരേന്ത്യൻ സംവിധാനങ്ങളെ ദക്ഷിണേന്ത്യൻ മതപഠന രീതികളോട് സമീകരിക്കുന്നത് ശരിയല്ല.  സർക്കാരിൻ്റെ പണം മതപഠനത്തിനായി നൽകപ്പെടുന്നില്ല. ഓരോ മതവിഭാഗക്കാരും കുട്ടികളിൽ നിന്ന് ഫീസ് പിരിച്ചാണ് അവരവരുടെ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് മാസാമാസം ശമ്പളം നൽകുന്നത്. കമ്മീഷൻ്റെ മുനവെച്ചുള്ള പരാമർശങ്ങൾ ജനങ്ങളിൽ തെറ്റിദ്ധാരണകൾക്ക് വഴിവെക്കാനിടയുണ്ട്. ഉത്തരവാദപ്പെട്ടവർ തന്നെ ഇത്തരം സത്യവിരുദ്ധമായ കാര്യങ്ങളുടെ പ്രചാരകരാകുന്നത് ഭൂഷണമല്ല.  എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാകും അപ്രസക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മദ്രസ്സകൾ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കമെന്നും കെടി ജലീല്‍ വിമര്‍ശിച്ചു.