സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ തൃശൂരില്‍ നടക്കുന്ന ആര്‍.എസ്.എസ് പഥസഞ്ചലന്‍ പരിപാടിയുടെ വേദിയില്‍. പരിപാടിയുടെ അധ്യക്ഷനായാണ് ഒസേപ്പച്ചന്‍ എത്തിയത്. ബി ഗോപാലകൃഷ്ണൻ വിളിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ഔസേപ്പച്ചന്‍ വ്യക്തമാക്കി.

ആർഎസ്എസിന്‍റെ അച്ചടക്കം കണ്ടുപഠിക്കണം

സംഗീതമൊഴികെ മറ്റൊന്നും കൃത്യമായി ശ്രദ്ധിക്കാറില്ലെന്ന് ഔസേപ്പച്ചന്‍. ജാതിഭേദമന്യേ നടക്കുന്ന പരിപാടിയാണിത്. സംസാരിക്കുന്നത് രാഷ്ട്രീയമല്ല. രാഷ്ട്രീയം നല്ല വാക്കാണ് പക്ഷെ കേരളത്തില്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രീയ കാര്യവാഹക് എം.രാധാകൃഷ്ണൻ, മഹാനഗർ സംഘചാലക് പി.വി.ഗോപിനാഥൻ, മഹാനഗർ സഹകാര്യവാഹക് പി.ഹരിഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.

ഔസേപ്പച്ചന്‍റെ വാക്കുകള്‍

ഈ പരിപാടിയിൽ പങ്കെടുക്കാൻ എന്റെ പേര് പറഞ്ഞപ്പോൾ സംഘടനയിലെ എല്ലാവരും കയ്യടിച്ച് സ്വീകരിച്ചെങ്കിൽ അത് ആർഎസ്എസിന്റെ വിശാലതയാണു കാണിക്കുന്നത്. അച്ചടക്കമാണു സംഘ പ്രവർത്തകരിലെ ശ്രദ്ധേയമായ കാര്യം. സംഗീതത്തിലും അതിനു വലിയ പ്രാധാന്യമുണ്ട്. മറ്റുള്ളവർക്കു നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നുവച്ച് ജീവിതം സമർപ്പിച്ചവരെ വിശുദ്ധർ എന്നാണ് വിളിക്കേണ്ടത്. സാങ്കേതിക വളർച്ച കൊണ്ട് മനുഷ്യർ പരസ്പരമുള്ള ആശയവിനിമയം ഇല്ലാതെ പോകുന്ന കാലമാണിത്.

ഞാൻ 45 വ‍ർഷമായി യോഗ ചെയ്യുന്നയാളാണ്. ആ യോഗയും ഇവിടെ കാണുന്നു. വിശേഷദിവസങ്ങളിലും മറ്റും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ പത്രങ്ങളിലൂടെ കാണാറുണ്ട്.‌ അതുതന്നെയാണ് അദ്ദേഹത്തിന്റെ മനസ്സിനു കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും. ആർഎസ്എസിന്‍റെ അച്ചടക്കം കണ്ടുപഠിക്കേണ്ട കാര്യമാണ്.