38 ദിവസമായി കോട്ടയത്ത് സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മധ്യപ്രദേശുകാരനായ ബാലന്‍റ മൃതദേഹം സംസ്കരിക്കാന്‍ നടപടി. മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ച അമന്‍കുമാറി(16)ന്‍റെ മൃതദേഹം നാട്ടകം അഭയ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഇടപെട്ടതോടെയാണ് മൃതദേഹം സംസ്കരിക്കാൻ തീരുമാനമായത്. ബന്ധുക്കൾ നിശ്ചിത ദിവസത്തിനുള്ളിൽ വന്നില്ലെങ്കിൽ പൊലീസ് ചുമതലയില്‍ മൃതദേഹം സംസ്കരിക്കും.
മോർച്ചറി വാടക അടയ്ക്കാനുള്ള പണമില്ലാതെ അതിഥി തൊഴിലാളികളായ അമൻ കുമാറിന്‍റെ സുഹൃത്തുക്കൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊഴിലുടമ ബൈസൺ വാലി സ്വദേശി ശ്രീജേഷും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞതോടെ മോര്‍ച്ചറി ഉടമ ചിങ്ങവനം പൊലീസല്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. ബൈസൺ വാലിയിൽ താമസിച്ചിരുന്ന അമൻ കുമാർ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയത്. സെപ്തംബര്‍ 8നായിരുന്നു മരണം.