നടൻ ബാല നിരന്തരമായി അധിക്ഷേപിക്കുകയും സമൂഹമാധ്യമങ്ങളിലൂടെടെ അപമാനിക്കുകയും ചെയ്തതിനാലാണ് പരാതി നൽകിയതെന്ന് മുൻ ഭാര്യ. ബാലയുടെ സ്വത്ത് തനിക്കോ മകൾക്കോ വേണ്ടെന്നും, ജീവിക്കാൻ അനുവദിക്കണമെന്നും അവർ പ്രതികരിച്ചു. ഉപദ്രവിക്കരുതെന്ന് അവസാനമായി കഴിഞ്ഞ ഡിസംബറിലും ബാലയോട് പറഞ്ഞിരുന്നു. ഇനിയെങ്കിലും ഇതെല്ലാം അവസാനിപ്പിക്കണം. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു.
Read more: ഇനി വെറുതെയിരിക്കില്ല; കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം കൊടുക്കും: ബാല
മുന്‍ ഭാര്യയെയും മകളെയും സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അധിക്ഷേപിച്ച ബാല ദിവസങ്ങള്‍ക്കു മുന്‍പ് അറസ്റ്റിലായിരുന്നു. മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയെ കൊച്ചിയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. വിവാഹമോചനം നേടിയ ശേഷവും ബാല പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും പരാതിയിലുണ്ട്. മകളുടെ സമൂഹമാധ്യമങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് പെയ്ഡ് ഓണ്‍ലൈന്‍ ചാനലുകള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ബാലയില്‍ നിന്ന് തനിക്കും അമ്മയ്ക്കും നേരെയുണ്ടായ മാനസിക, ശാരീരിക പീഡനങ്ങളെ കുറിച്ച് മകള്‍ സമൂഹാമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു. ബാലയെ കാണാനോ സംസാരിക്കാനോ താത്പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ ബാലയും ഇതിന് മറുപടി നല്‍കി. ഇതേ തുടര്‍ന്ന് ബാലയും മുന്‍ ഭാര്യയും തമ്മിലുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിന് പുറമെ ബാല നീതി നിയമപ്രകാരവുമാണ് കേസ്. കേസ് കെട്ടിചമച്ചതെന്നാണ് ബാലയുടെ ആരോപണം. ബാലയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.