TOPICS COVERED

ചൊക്രമുടി ഭൂമികയ്യേറ്റത്തില്‍‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ദേവികുളം മുൻ തഹസിൽദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് നടപടി. മൂന്നുപേരെയും സസ്പെന്‍ഡ് ചെയ്തു. ഒരു പരിശോധനയും കൂടാതെ ചൊക്രമുടിയിൽ നിർമ്മാണാനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് റവന്യൂ വകുപ്പിന്‍റേതാണ് നടപടി. 

സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലയായ ചൊക്രമുടിയിൽ 25 ഏക്കറോളം സ്ഥലം കയ്യേറിയാണ് അനധികൃത നിർമ്മാണത്തിന് തുടക്കമിട്ടത്. കയ്യേറ്റം കണ്ടെത്തി തടയുന്നതിൽ ഉദ്യോഗസ്ഥർക്ക് പിഴവു പറ്റിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പലതവണ പരാതി കിട്ടിയിട്ടും മേഖലയിൽ പരിശോധന നടത്താനോ നടപടിയെടുക്കാനോ റവന്യൂ ഉദ്യോഗസ്ഥർ തയ്യാറായില്ല. നിർമ്മാണ നിരോധനം നിലനിൽക്കുന്ന മേഖലയിൽ വീട് വയ്ക്കാൻ അനുമതി കൊടുത്തതിലും ക്രമക്കേടുണ്ട്.

ചൊക്രമുടിയിൽ ഭൂമി കയ്യേറിയ അടിമാലി സ്വദേശി സിബി ജോസഫിന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി കൊടുത്തതിൽ മുൻ ജില്ലാ കളക്ടർ ഷീബ ജോർജ് അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് സിപിഐ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കയ്യേറ്റക്കാർക്ക് റവന്യൂ മന്ത്രി ഒത്താശ ചെയ്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ENGLISH SUMMARY:

Action has been taken against more officials in the Chokramudi land encroachment case. Former Devikulam Tahsildar D. Ajayan, Deputy Tahsildar Biju Mathew, and Bisonvalley Village Officer M.M. Siddique are the officials involved. All three have been suspended.