സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്ത്. സഖാവ് കുഞ്ഞാലിയെ കൊന്ന കേസിലെ പ്രതിയായ ആര്യാടനെ, ആ രക്തത്തിന്‍റെ ചൂട് മാറും മുമ്പ് ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട് എന്ന എകെ ബാലന്‍റെ പരാമര്‍ശത്തിനെതിരെയാണ് ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. സെയ്‌താലിയെ കൊന്ന ആർഎസ്‌എസുകാരനെയും സിപിഎം എംഎൽഎ ആക്കിയിട്ടുണ്ടെന്നും,സ്വന്തം അധ:പതനം ഇങ്ങനെ വലിയ കാര്യമായി വിളിച്ചു പറയുന്ന ഒരു പാർട്ടി വേറെയുണ്ടാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇവർ ഗ്ലോറിഫൈ ചെയ്യുന്ന, ആവേശത്തോടെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന, രക്തസാക്ഷികൾക്കൊക്കെ ഇവർ യഥാർത്ഥത്തിൽ നൽകുന്ന വില ഇത്രയൊക്കെയേ ഉള്ളൂ എന്ന് മലയാളികൾ ഇനിയെങ്കിലും തിരിച്ചറിയണം.
കൂത്തുപറമ്പ് രക്തസാക്ഷി ദിനവും എം വി രാഘവൻ അനുസ്മരണവും അടുത്തടുത്ത ദിവസങ്ങളിൽ ഒരേ നേതാക്കൾ തന്നെ പങ്കെടുത്ത് ആചരിക്കുന്ന പാർട്ടിയാണല്ലോ ഇപ്പോ സിപിഎം! ഒരു കാര്യം കൂടി ബാലന് പറയാമായിരുന്നു.
ഈ എ കെ ബാലൻ എസ്‌എഫ്‌ഐയുടെ നേതാവായിരുന്ന കാലത്ത് സംഘടനക്കുണ്ടായ "ആദ്യ രക്തസാക്ഷി" പട്ടാമ്പി കോളേജിലെ സെയ്‌താലിയുടെ ഘാതകനായ ആർഎസ്‌എസുകാരനേയും പിന്നീട് പാർട്ടി മാറ്റി, പേര് പോലും ഗസറ്റിൽ കൊടുത്ത് മാറ്റി, സിപിഎം എംഎൽഎ ആക്കിയിട്ടുണ്ട്. ഒന്നല്ല, രണ്ട് തവണ.
ഇതേ എ കെ ബാലന്റെയൊപ്പം ആ പഴയ ആർഎസ്‌എസ് നേതാവ് പത്ത് വർഷം നിയമസഭയിൽ ഉണ്ടായിരുന്നു, നല്ല തീവ്രതയുള്ള സഖാവായി. എ കെ ബാലൻ ആ പാർട്ടിക്ക് ചെയ്യുന്ന ആശയപരമായ ഇത്തരം സംഭാവനകൾ ഇനിയും തുടരട്ടെ എന്നാശംസിക്കുന്നുവെന്നും പരിഹാസ രൂപേണെ അദ്ദേഹം കുറിച്ചു.