collector-arun-pp-divya

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ് ചടങ്ങിന്‍റെ സംഘാടകന്‍ താനല്ല. സംഘാടകരല്ലേ ക്ഷണിക്കേണ്ടതെന്ന ചോദ്യത്തിന് അതേയെന്നാണ് അദ്ദേഹത്തിന്‍റെ മറുപടി. എന്തുകൊണ്ട് ദിവ്യയെ തടഞ്ഞില്ല? എന്ന ചോദ്യത്തിന് അന്വേഷണം നടക്കുന്നതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയതെന്ന് ദിവ്യ പറഞ്ഞിരുന്നു. Also Read: പ്രശാന്തന്റെ 2 ഒപ്പുകള്‍ തമ്മില്‍ വ്യത്യാസം; നവീനെതിരായ പരാതി വ്യാജമെന്ന് സൂചന

കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ മാധ്യമങ്ങളെ കണ്ടതിന്‍റെ പൂര്‍ണരൂപം

നവീന്‍ ബാബുവിന്‍റെ മരണം തികച്ചും ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നു. പത്തനംതിട്ടയില്‍ സംസ്കാരച്ചടങ്ങിന് പോയിരുന്നു. ഇന്നാണ് തിരിച്ചുവന്നത്. ഇവിടെ ചോദിച്ച മിക്ക വിഷയങ്ങളും കോടതിയുടെ പരിഗണനയിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി തീരുമാനമെടുത്തിട്ടില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ നിയന്ത്രണമുണ്ട്. അത് മനസിലാക്കി നിങ്ങള്‍ (മാധ്യമങ്ങള്‍) സഹകരിക്കണം.

ചോദ്യം: ആരോപണങ്ങള്‍ താങ്കളിലേക്ക് വരികയാണല്ലോ?

അന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ പറയും. എന്‍ക്വയറി ഓഫിസറോടും ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറോടും വിശദമായി എല്ലാം പറയും. 

ചോദ്യം: പരിപാടിയുടെ സംഘാടകന്‍ താങ്കളായിരുന്നില്ലോ?

പ്രോഗ്രാം നടത്തുന്നത് കലക്ടറല്ല, സ്റ്റാഫ് കൗണ്‍സിലാണ്. അവരോട് നിങ്ങള്‍ക്ക് ചോദിച്ച് വ്യക്തത വരുത്താവുന്നതാണ്. ഞാനായിട്ട് അതില്‍ ഒരു മറുപടി പറയുന്നില്ല. എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിലാണ്. ആ വിഷയത്തില്‍ കലക്ടര്‍ ഇപ്പോള്‍ മറുപടി പറയുന്നത് ശരിയല്ല എന്നാണ് എന്‍റെ നിലപാട്.

 

ചോദ്യം: സംഘാടകന്‍ താങ്കള്‍ അല്ലായിരുന്നോ? 

അല്ല. അത് നിങ്ങള്‍ക്ക് പരിശോധിക്കാം.

ചോദ്യം: സംഘാടകനല്ലാത്ത താങ്കള്‍ക്ക് ദിവ്യയെ ക്ഷണിക്കേണ്ട ആവശ്യവുമില്ല?

അതെ. അത്രയും കാര്യം ഉറപ്പിച്ചുപറയാം. അതൊരു പൊതുപരിപാടിയാണ്. അതെല്ലാം എന്‍റെ ഔദ്യോഗിക പരിപാടിയില്‍ ഉള്ളതാണ്. നിങ്ങള്‍ക്ക് രേഖകള്‍ പരിശോധിക്കാം. പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇതൊരു അന്വേഷണത്തിലുള്ള കാര്യമാണ്. കമന്‍റ് ചെയ്യേണ്ട കാര്യമില്ല.

ചോദ്യം: ദിവ്യ ഇത് പറഞ്ഞുതുടങ്ങിയപ്പോള്‍ എന്തുകൊണ്ട് തടഞ്ഞില്ല

അതേപ്പറ്റിയുള്ള അന്വേഷണവും അന്നുതന്നെ തുടങ്ങിയിട്ടുണ്ട്. അത്തരമൊരു വിഷയത്തില്‍ കമന്‍റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. കത്ത് കൊടുത്തത് കുടുംബത്തോടുള്ള എംപതി കൊണ്ടാണ്. അവര്‍ക്കുള്ള വിഷമത്തില്‍ ഞാന്‍ കൂടെ നില്‍ക്കുന്നു എന്നതാണ് അതിനര്‍ഥം. 

ചോദ്യം: അത് കുറ്റസമ്മതമല്ലേ?

അല്ല. അനുശോചന സന്ദേശമാണ് കൊടുത്തത്.  അന്വേഷണച്ചുമതലയുള്ളവര്‍ വിശദമായി കാര്യങ്ങള്‍ പരിശോധിക്കും. എല്ലാവരുടെയും സ്റ്റേറ്റ്മെന്‍റ് എടുക്കും. 

ചോദ്യം: താങ്കളുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും പരാതിയുണ്ടല്ലോ?

അത്തരമൊരു സംസാരമുണ്ട്. അതെല്ലാം സ്റ്റാഫുമായി സംസാരിച്ച് ക്ലിയര്‍ ചെയ്യും. സംശയങ്ങള്‍ ദൂരീകരിക്കും. ദിവ്യയെ തടയാതിരുന്നതും അന്വേഷണത്തിന്‍റെ ഭാഗമാണല്ലോ. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡെപ്യൂട്ടി സ്പീക്കറെപ്പോലെ പ്രോട്ടോക്കോള്‍ ഉള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. തടയുന്നത് ശരിയല്ല. 

ചോദ്യം: അവധി അപേക്ഷ നല്‍കിയിട്ടുണ്ടോ? 

ലീവ് ആപ്ലിക്കേഷന്‍റെ കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. അപേക്ഷ നല്‍കിയിട്ടില്ല

ചോദ്യം: അന്വേഷണച്ചുമതലയില്‍ നിന്ന് താങ്കളെ മാറ്റിയല്ലോ?

മാറ്റിയതല്ല. ഞാന്‍ പ്രാഥമിക റിപ്പോര്‍ട്ട് കൊടുത്തു. വിശദമായി റിപ്പോര്‍ട്ടിന് എഡീഷണല്‍ എല്‍ആര്‍സി വരുന്നുണ്ട്. എന്‍റെ സ്റ്റേറ്റ്മെന്‍റ് ഉടന്‍ കൊടുക്കും.

Google News Logo Follow Us on Google News