TOPICS COVERED

തൃശ്ശൂരിന്റെ ശക്തൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്നു. തൃശൂരിലെ ശക്തൻ സ്ക്വയറിൽ കെഎസ്‌ആർടിസി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ വെങ്കലപ്രതിമയുടെ അറ്റകുറ്റപ്പണി തിരുവനന്തപുരത്ത് പൂർത്തിയായി. അവസാന ഘട്ട മിനുക്കുപണികൾക്ക് ശേഷം നവംബർ ആദ്യവാരം പ്രതിമ ശക്തൻ സ്‌ക്വയറിൽ സ്ഥാപിക്കും. ശിൽപി തിരുവനന്തപുരം കേശവദാസപുരം സ്വദേശി കുന്നുവിള മുരളി തന്നെയാണ് പ്രതിമ പുനർനിർമിച്ചത്. പത്തടി ഉയരമുള്ള പ്രതിമക്ക് അഞ്ചു ടണ്ണിനടുത്ത് ഭാരമുണ്ട്.

നാല് മാസങ്ങൾക്ക് മുൻപ് അപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരത്ത് എത്തിച്ച തൃശ്ശിവ പേരൂരിന്റെ തലയെടുപ്പുള്ള രാജാവ്, തിരികെ തൃശ്ശൂരിലേക്ക് മടങ്ങാനൊരുങ്ങുകയാണ്. 

വാളും കച്ചയും മുറുക്കി തൃശ്ശൂരിന്റെ മണ്ണിലേക്ക് നവംബർ ആദ്യ ആഴ്ചയിൽ ശക്തൻ യാത്രയാകും. 

അപകടത്തില്‍ പ്രതിമയുടെ പകുതിക്ക് താഴെ പൂർണമായും തകർന്നിരുന്നു. തുടർന്ന് തൃശ്ശൂരിൽ നിന്ന്റോഡ്മാർഗം പാപ്പനംകോട്ടെ സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ചാണ് മൂന്ന് മാസം കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. 

തീക്ഷണമായ കണ്ണുകളോടെ വടക്കുന്നാഥന്റെ മുന്നിൽ, മൂർച്ചയുള്ള ഉടവാളുമായി നെഞ്ച് വിരിച്ച് ശക്തൻ നിന്നത് രാജ്യാഭിമാനം പേറിയാണ്. പൂരവും നഗരവും വിഭാവനം ചെയ്ത ശക്തൻ, തൃശൂരിന്‍റെ തലയെടുപ്പ് തന്നെയായിരുന്നു. പൂരത്തിന് പത്തടിയാനകൾ എഴുന്നള്ളും പോലെ തൃശ്ശൂരിന്റെ ഒത്ത നടുവിൽ ഇനി ശക്തൻ ഉണ്ടാകും. 

ശക്തനില്ലാതെ മലയാളിക്കെന്ത് പൂരം! 

ENGLISH SUMMARY:

Maintenance of sakthan sculpture has completed