• എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പൊലീസിന് മൊഴി നല്‍കി പ്രശാന്തന്‍
  • ‘ആറാം തീയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ എത്തി കണ്ടു’
  • ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് പണം നല്‍കിയതെന്ന് പ്രശാന്തന്‍

എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പൊലീസിന് മൊഴി നല്‍കി പ്രശാന്തന്‍. ആറാം തീയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ എത്തി കണ്ടു. ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് പണം നല്‍കിയതെന്നും പ്രശാന്തന്‍. സ്വര്‍ണം പണയം വച്ചാണ് പണം നല്‍കിയത്. അതുമായി ബന്ധപ്പെട്ട രേഖകളും  പ്രശാന്തന്‍ പൊലീസിന് കൈമാറി.  അതേസമയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്‍റ്  പി.പി.ദിവ്യയെ ഉടന്‍ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്.  Also Read: പിപി ദിവ്യയെ ആർക്കാണ് പേടി? കേസ് എങ്ങോട്ട്?...

യാത്രയയപ്പിന് മുന്‍പ് പി.പി.ദിവ്യ ഫോണില്‍ വിളിച്ചിരുന്നുവെന്ന് കലക്ടര്‍ അരുണ്‍ കെ.വിജയന്‍ പൊലീസിനെ അറിയിച്ചു. യോഗത്തിലേക്ക് ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. അവധി നല്‍കാതെ എ.ഡി.എമ്മിനെ പീഡിപ്പിച്ചെന്ന ആരോപണം അദ്ദേഹം തള്ളി.  ‌എ.ഡി.എമ്മുമായി ഉണ്ടായിരുന്നത് തീര്‍ത്തും സൗഹാര്‍ദപരമായ ബന്ധമാണ്. എല്ലാ കാര്യവും മൊഴിയില്‍ പറഞ്ഞെന്നും തന്‍റെ മൊഴിയെടുപ്പ് രാത്രിയാക്കിയതില്‍ അസ്വാഭാവികത ഇല്ലെന്നും കലക്ടര്‍ പറഞ്ഞു. 

എടിഎം നവീൻ ബാബുവിന്‍റേത്  ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കഴുത്തിൽ കയർ മുറുകിയാണ് മരണം. ശരീരത്തിൽ മറ്റ് മുറിവുകളോ പാടുകളോ ഇല്ല എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരായ അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് പരിയാരം മെഡിക്കൽ കോളജിൽ എത്തിയേക്കും.

ENGLISH SUMMARY:

Prashanthan gave a statement to the police that he paid bribe to ADM Naveen Babu.