പ്രതീകാത്മക ചിത്രം

TOPICS COVERED

വെള്ളപ്പൊക്കത്തിൽപ്പെട്ട കാറിന് ഇൻഷുറൻസ് തുക നൽകാത്തതിന് മാരുതി ഇൻഷുറൻസിന് തിരിച്ചടി. പരാതിക്കാരന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. സർവീസ് സെന്‍ററും ഇൻഷുറൻസ് കമ്പനിയും ചേര്‍ന്ന് നഷ്ടപരിഹാരവും കോടതി ചെലവും ഇൻഷുറൻസ് തുകയും ഉപഭോക്താവിന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

ബംബർ ടു ബമ്പർ ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്ന കാർ വെള്ളത്തിൽ മുങ്ങി തകരാറിലായതിനെ തുടർന്ന് അവകാശപ്പെട്ട ഇൻഷുറൻസ് തുക നൽകിയില്ല എന്ന പരാതിയിലാണ് നടപടി.  

എറണാകുളം സ്വദേശി പി.ടി ഷാജു, സായി സർവീസസ് ഇടപ്പിള്ളി, മാരുതി ഇൻഷുറൻസ്, പോപ്പുലർ വെഹിക്കിൾസ് ആന്‍ഡ് സർവീസസ് എന്നിവർക്കെതിരെ  സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്  ഇൻഷുറൻസ് തുകയായ  56,939 രൂപയും 30,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും നല്‍കാനാണ് വിധി. 30 ദിവസത്തിനകം തുക നല്‍കണം.

മാരുതി ബലേനോ ആൽഫാ പെട്രോൾ കാർ ആണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. കാറിന് ബമ്പർ ടു ബമ്പർ ഇൻഷുറൻസ് കവറേജും എടുത്തിരുന്നു. 10,620 രൂപയാണ് ഇൻഷുറൻസ് പ്രീമിയമായി അടച്ചത്. എക്സ്റ്റൻഡഡ് വാറണ്ടിയും വാഗ്ദാനം ചെയ്തിരുന്നു.. വെള്ളത്തിലായ കാറിന്‍റെ എന്‍ജിൻ ബ്ലോക്ക് ആവുകയും റിപ്പയർ ചെയ്യാൻ കഴിയില്ലെന്ന് സർവീസ് സെന്‍റര്‍ അറിയിക്കുകയുമായിരുന്നു.

അറ്റകുറ്റപണിക്കായി ചെലവായ 64,939  രൂപയിൽ ഇൻഷുറൻസ് പരിരക്ഷയായി 8,000 രൂപ മാത്രമേ അനുവദിച്ചുള്ളൂ. ബാക്കി തുകയായ 56 939രൂപയും 40000  രൂപ നഷ്ടപരിഹാരവും കോടതി ചെലവും അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ കമ്മിഷനെ സമീപിച്ചത്. എന്നാൽ 8000 രൂപ മാത്രമേ അനുവദിക്കാൻ നിർവാഹമുള്ളൂ എന്ന നിലപാടാണ് ഇൻഷുറൻസ് കമ്പനി സ്വീകരിച്ചത്. മാരുതി ഇൻഷുറൻസിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി .ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ENGLISH SUMMARY:

Insurance not provided for car affected by flood; Complainant get compensation.