എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിന് വയനാടിന്റെ മണ്ണില്‍ ആവേശത്തുടക്കം. പതിനായിരങ്ങള്‍ അണിനിരന്ന റോഡ് ഷോ കല്‍പറ്റയെ ഇളക്കിമറിച്ചു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഖര്‍ഗെയുമടക്കം നേതൃനിര വയനാട്ടിലെത്തി. റോഡ് ഷോയ്ക്ക് പിന്നാലെ പ്രിയങ്ക നാമ നിർദേശ പത്രികയും സമർപ്പിച്ചു.
തുടക്കം തന്നെ ഗംഭീരം, സ്ത്രീകളും കുട്ടികളുമടക്കം കൽപ്പറ്റയിൽ തിങ്ങി കൂടിയത് പതിനായിരങ്ങൾ. കന്നിയങ്കത്തിനു പുറപ്പെട്ട പ്രിയങ്കയെ ആശിർവദിക്കാൻ സഹോദരൻ രാഹുൽ ഗാന്ധി പറന്നെത്തിയത് രാവിലെ 10 ന്, ഒപ്പം എഐസിസി അധ്യക്ഷൻ മല്ലികർജുൻ ഖർഗെയും. ബത്തേരിയിലെ റിസോർട്ടിലെ അൽപ സമയത്തെ വിശ്രമത്തിന് ശേഷം സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും ഖർഗെയും കൽപ്പറ്റയിലേക്ക്.
രാവിലെ മുതൽ കൽപ്പറ്റയിൽ കാത്തിരിക്കുന്ന പതിനായിരങ്ങൾക്കിടയിലേക്ക് രാഹുലും പ്രിയങ്കയും വന്നിറങ്ങി, ആർപ്പുവിളികളോടെ പ്രവർത്തകരുടെ സ്വീകരണം. ഒട്ടും സമയം കളയാതെ റോഡ് ഷോ ആരംഭിച്ചു. അപ്പോഴേക്കും കൽപ്പറ്റ നഗരത്തിന് ശ്വാസം വിടാൻ പോലും ആകാത്ത വിധം ജന ബാഹുല്യം നിറഞ്ഞിരുന്നു.
ആവേശം അലതല്ലിയ ഒരു മണിക്കൂര്‍ റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞ് നേരെ കലക്ടറേറ്റിലേക്ക്. വരണാധികാരിയായ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ മുമ്പാകെ നാമ നിർദേശ പത്രിക സമർപ്പിച്ചു. അങ്കത്തിനുള്ള തുടക്കം പ്രൗഡമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക പാർലിമെന്റിലെത്തുമെന്ന് ഉറപ്പിക്കുന്നുണ്ട് യു. ഡി. എഫ് ക്യാംപ്