കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചത് സഹോദരനേയും സുഹൃത്തിനേയും മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോള്‍. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. നവാസിനെ കുത്തിയ സദ്ദാം ഉള്‍പ്പെടെ നാല് പേരാണ് പൊലീസിന്‍റെ പ്രതിപട്ടികയിലുള്ളത്. കൊല്ലം വെളിച്ചിക്കാലയിൽ വെച്ചുണ്ടായ ആക്രമണത്തില്‍ കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്‍റഴികത്ത് വീട്ടിൽ നവാസ്(35) ആണ് മരിച്ചത്.
നവാസിന്‍റെ സഹോദരന്‍ നബീലും ഇയാളുടെ സുഹൃത്ത് അനസും കൂടി ഓട്ടോറിക്ഷാ ഡ്രൈവറായ സുഹൃത്തിന്‍റെ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോള്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തി. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ആക്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് നവാസിന്‍റെ സഹോദരന്‍ നബീലും അനസും കൂടി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഇതിന് പിന്നാലെ രാത്രി പത്തരയോടെ ആരാണ് ഇവരെ ആക്രമിച്ചതെന്ന് ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴാണ് നവാസിന് കുത്തേറ്റത്. അക്രമി സംഘത്തിനായി പൊലീസ് രാത്രിയിലും അന്വേഷണം തുടങ്ങിയിരുന്നു. വെള്ള ഷര്‍ട്ടിട്ട ആള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അക്രമി സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.