തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു. ആറ് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അമിത വേഗത്തിൽ ഓവർടേക്കിന് ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്. മുഖ്യമന്ത്രി ഉൾപ്പെടെ ആർക്കും പരുക്കില്ല. 

മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഒന്നാം നമ്പർ കാർ അടക്കം മൂന്ന് കറുത്ത കാർ, പിന്നാലെ വന്ന രണ്ട് പൊലീസ് ജീപ്പും ആംബുലൻസും. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വാമനപുരം കഴിഞ്ഞപ്പോളാണ് ഈ കൂട്ടയിടി. മുഖ്യമന്ത്രിയുടെ കാറിന്‍റെ മുന്നിലും പിന്നിലും ഇടി കിട്ടിയതോടെ വാഹനം നിർത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ഇറങ്ങി പരിശോധിച്ച് മുഖ്യമന്ത്രിക്കും വാഹനത്തിനും പ്രശ്നമില്ലെന്ന് ഉറപ്പിച്ച് യാത്ര തുടർന്നു. കമാൻഡോ വാഹനം ഉൾപ്പടെയുള്ള പൊലീസ് ജീപ്പുകൾ തകരാറിലായി വഴിയിൽ കിടന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്‍റെ മരണപ്പാച്ചിലാണ് അപകടത്തിന് കാരണമെന്നത് ദൃശ്യങ്ങളിൽ വ്യക്തം.

ഗതാഗതം നിയന്ത്രിക്കാത്ത റോഡിലൂടെയായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും ചീറിപ്പാഞ്ഞ് വന്നത്. ആ സമയം സ്കൂട്ടർ യാത്രക്കാരി ഇൻഡിക്കേറ്റർ ഇട്ട്, പതുക്കെ ശ്രദ്ധാപൂർവം റോഡിന്‍റെ വലത് വശത്തേക്ക് കടന്ന് പോകാൻ ശ്രമിക്കുകയായിരുന്നു. ഓവർടേക്കിങ് നിരോധിച്ച ഇവിടെ റോഡി‌ന്‍റെ മധ്യ ലൈൻ കടന്ന് ഓവർടേക്ക് ചെയ്ത് അകമ്പടി വാഹനം കയറിവരുകയും സ്കൂട്ടർ കണ്ട് പെട്ടന്ന് ബ്രേക്കിട്ടതുമാണ് കൂട്ടയിടിക്ക് കാരണം. യാത്രക്കാരി രക്ഷപെട്ടത് തലനാരിഴക്കാണ്.

ENGLISH SUMMARY:

Chief Minister's convoy met with an accident on Vamanapuram, Thiruvananthapuram. Seven vehicles were involved in the collision. The car carrying the Chief Minister sustained minor damage.