മദ്യപന്മാർക്ക് പ്രത്യേക കരുതലുമായി സര്‍ക്കാര്‍. രാത്രി 9 മണി കഴിഞ്ഞാലും മദ്യം വാങ്ങാൻ ആൾ എത്തിയാൽ നൽകണമെന്നാണ് ഔട്ട്‌ലെറ്റ് മാനേജർമാർക്ക് ബെവ്‌കോയുടെ പുതിയ നിർദേശം. നിലവിൽ രാവിലെ 10 മുതൽ 9 മണി വരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം. വരിയിൽ അവസാനം നിൽക്കുന്ന ആളുകൾക്ക് വരെ മദ്യം നല്‍കണം. ഇതിനു ശേഷമേ ഔട്ട്‌ലെറ്റ് അടയ്ക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
നയം എന്തെന്ന് സർക്കാരിനോട് ചോദിച്ചാൽ മദ്യവർജനം ആണെന്ന് പറയുമെങ്കിലും പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല എന്നുള്ളതാണ് പുതിയ ഉത്തരവും സൂചിപ്പിക്കുന്നത്.പ്രതീക്ഷയോടെ ഔട്ട്ലെറ്റുകൾ മുന്നിലേക്ക് എത്തുന്ന വരെ നിരാശരായി മടക്കരുത് എന്നാണ് ഔട്ട്‌ലെറ്റ് മാനേജർ മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സമയം 9 ഒമ്പത് ആയതുകൊണ്ട് ഷട്ടർ അങ്ങനെ അടക്കേണ്ടെന്നും വരിയിൽ അവസാനം നിൽക്കുന്ന ആളുകൾക്ക് വരെ മദ്യം നൽകിയ ശേഷം മാത്രമേ അടയ്ക്കാവു എന്നുമാണ് ഉത്തരവിൽ വിശദമാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്ലെറ്റുകളിലും ഉത്തരവ് ബാധകമാണ്. നിലവിൽ 10 മുതൽ 9 വരെയാണ് ബവ്‌കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം. എന്നാൽ ഷോപ്പ് ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ഇതുവരെയും കോർപ്പറേഷൻ അംഗീകരിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രവർത്തന സമയത്തിലെ പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. സാദാ ഔട്ട്ലെറ്റുകൾക്ക് പുറമേ പ്രീമിയം ഔട്ട്ലെറ്റുകൾക്കും നിലവിലെ ഉത്തരവ് ബാധകമാണ്. ഉപഭോക്താക്കൾ എത്തുമ്പോൾ പലപ്പോഴും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി മദ്യം ലഭിക്കാത്തവരുടെ എണ്ണം കൂടുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം എന്നാണ് ബവ്ക്കോയുടെ വിശദീകരണം.