കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വയനാടും വികസന വിഷയങ്ങളും ചർച്ചയായെങ്കിലും ആശാ പ്രവർത്തകരുടെ സമരം മുഖ്യമന്ത്രി ഉന്നയിച്ചില്ല. ക്ഷണം സ്വീകരിച്ച് ഡൽഹിയിലെ കേരള ഹൗസിലെത്തിയാണ് ധനമന്ത്രി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയത്.
രാഷ്ട്രീയ ഭിന്നതയെത്തുടർന്ന് കേന്ദ്രം ഞെരുക്കുന്നുവെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നതിനിടെയാണ് കേരളത്തിന്റെ ക്ഷണം സ്വീകരിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കൂടികാഴ്ചയ്‌ക്കെത്തിയത്. ഡൽഹിയിലെ കേരള ഹൗസിൽ രാവിലെ 9 മണിയോടെയെത്തിയ ധനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. വയനാട് മുണ്ടക്കൈ ചൂരൽമല ധനസഹായം, ജിഎസ്ടി നഷ്ടപരിഹാരം, എയിംസ്, വിഴിഞ്ഞം തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങൾ 50 മിനുറ്റ് നീണ്ട കൂടികാഴ്‌ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചു.
ആരോഗ്യവകുപ്പിനനുവദിച്ച ഫണ്ടിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ വിഷയം കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെട്ടില്ല. വായ്പ വിനിയോഗ കാലാവധി വിഷയം സംസ്ഥാന ധനകാര്യ സെക്രട്ടറി ഉന്നയിച്ചു. ഗവർണർ രാജേന്ദ്ര അർലേക്കറും കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.