ആലപ്പുഴയില്‍ ഗുരുതര ജനിതക വൈകല്യങ്ങളോടെ പിറന്ന നവജാതശിശുവിനെ വീണ്ടും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുവനന്തപുരം എസ്.എ.ടിയില്‍ ചികില്‍സയിൽ തുടരുകയായിരുന്നു കുഞ്ഞ്. എന്നാല്‍ ചികില്‍സയില്‍ തൃപ്തരല്ലെന്നും കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും അറിയിച്ചാണ് കുടുംബം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് തന്നെ തിരിച്ചെത്തിയത്.
കുഞ്ഞിന്റെ കണ്ണും ചെവിയും യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവ്, ശ്വാസതടസ്സം തുടങ്ങി ഗുരുതര വൈകല്യങ്ങളാണ് കുഞ്ഞിനുള്ളത്. ഗർഭകാലപരിചരണത്തിലും ചികില്‍സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
സംഭവത്തില്‍ നേരത്തെ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേർലി, ഡോ.പുഷ്പ എന്നിവർക്കെതിരെയും സ്വകാര്യ ലാബിലെ 2 ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. എന്നാല്‍ ഡോക്ടർമാർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.
ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങ്ങിലൊന്നും ഡോക്ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനെതിരെയാണ് കുഞ്ഞിന്റെ അമ്മ പൊലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതോടെ സർക്കാർ ഇടപെടലുണ്ടായി. കുട്ടിയുടെ തുടർചികില്‍സയെല്ലാം സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകുകയും ചെയ്യുകയായിരുന്നു. 2024 നവംബറിലായിരുന്നു കുഞ്ഞിന്‍റെ ജനനം.