vd-satheesan-an-shamseer

ടി.പി. കേസ് പ്രതികളുടെ ശിക്ഷായിളവിനുള്ള നീക്കത്തിലെ അടിയന്തരപ്രമേയ നോട്ടിസ് അനുവദിക്കാത്തത് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്പീക്കറുടെ മറുപടി. പ്രതിപക്ഷ നേതാവിന് അയച്ച കത്തിലാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മറുപടി പറഞ്ഞത്. അഭിപ്രായം പറഞ്ഞത് സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രതിപക്ഷ പ്രതിഷേധവും ആരോപണവും വേദനിപ്പിച്ചു, ആവര്‍ത്തിക്കുന്നത് ഖേദകരമാണ്. നല്ല മാതൃക തീര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കണമെന്നും മറുപടിക്കത്തില്‍ പറയുന്നു. മുന്‍ സ്പീക്കര്‍മാര്‍ സ്വീകരിച്ചു വന്നിരുന്ന രീതിയാണ് ഇക്കാര്യത്തിലും നടപടിയെടുത്തത്.

കത്തിന്റെ പൂര്‍ണ്ണരൂപം: 

ബഹു. പ്രതിപക്ഷ നേതാവിന്റെ കത്തിനുള്ള ബഹു. നിയമസഭാ സ്പീക്കറുടെ മറുപടി

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്,

കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 50 പ്രകാരം 2024 ജൂണ്‍ 25-ാം തീയതി ചൊവ്വാഴ്ച സഭയില്‍ ഉന്നയിക്കുന്നതിനായി

ശ്രീമതി കെ.കെ. രമ, സര്‍വ്വശ്രീ. ഐ.സി. ബാലകൃഷ്ണന്‍, മഞ്ഞളാംകുഴി അലി,

മോന്‍സ് ജോസഫ്,  അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ എന്നീ ബഹു. അംഗങ്ങള്‍ ചേര്‍ന്ന് നല്‍കിയ നോട്ടീസിന് അനുമതി നല്‍കാതിരുന്നതിനെ സംബന്ധിച്ച് അങ്ങ് ഒരു കത്ത് നല്‍കിയിരുന്നുവല്ലോ. അക്കാര്യത്തെക്കുറിച്ച് താഴെപ്പറയുന്ന വസ്തുതകള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തെ സംബന്ധിച്ച പ്രസ്തുത നോട്ടീസിലെ ഉള്ളടക്കത്തിന്റെ നിലവിലെ സ്റ്റാറ്റസും മറ്റനുബന്ധകാര്യങ്ങളും  വിശദമായി പരിശോധിച്ചതിനു ശേഷമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടതെന്ന്  ആദ്യമേ തന്നെ അറിയിക്കട്ടെ.

അങ്ങേക്ക് അറിവുള്ളതുപോലെ നമ്മുടെ സഭയില്‍ ചട്ടം 50 പ്രകാരം ഒരു നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ അതോടൊപ്പം ചേര്‍ത്തിട്ടുള്ള വിശദീകരണ പത്രിക സൂക്ഷ്മ പരിശോധന നടത്തുകയും കാര്യങ്ങളുടെ നിജസ്ഥിതി ലഭ്യമായ രേഖകളുടേയും പത്രവാര്‍ത്തകളുടേയും മറ്റനുബന്ധ കാര്യങ്ങളുടേയും അടിസ്ഥാനത്തില്‍ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തതിനു ശേഷമാണ് നോട്ടീസ് സഭയില്‍ ഉന്നയിക്കുന്നതിന് യോഗ്യമാണോ എന്ന് തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ എന്റെ പൂര്‍വ്വികരായ സ്പീക്കര്‍മാര്‍ സ്വീകരിച്ചു വന്നിരുന്ന രീതിയാണ് ഇക്കാര്യത്തിലും സ്പീക്കര്‍ എന്ന നിലയില്‍ ഞാന്‍ കൈക്കൊണ്ടിട്ടുള്ളത്. 

ലഭ്യമായ നോട്ടീസില്‍ ആരോപിച്ചിരുന്നതുപോലെ  ടി.പി. ചന്ദ്രശേഖരന്‍  വധക്കേസ് പ്രതികള്‍ക്ക് മാത്രമായി ശിക്ഷാ ഇളവ് നല്‍കാന്‍ നീക്കം നടത്തിയത് സംബന്ധിച്ച യാതൊരു രേഖയും ഇതിനകം പുറത്തുവന്നിരുന്നില്ല. എന്നാല്‍ 'ആസാദി കാ അമൃത് മഹോത്സവി'ന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ  75-ാം വാര്‍ഷികത്തിന്റെയും ഭാഗമായി ശിക്ഷാ ഇളവ് നല്‍കാനായി തയ്യാറാക്കിയിട്ടുള്ള ലിസ്റ്റില്‍ ഇതര കേസ്സുകളിലെ തടവുകാരുടെ പേരുകള്‍ക്കൊപ്പം

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട തടവുകാരുടെ പേരുകള്‍ കൂടി ഉള്‍പ്പെട്ടതാണെന്നും അക്കാര്യത്തില്‍   വിശദമായ   പരിശോധനകള്‍ക്കു   ശേഷം   മാത്രമേ   അന്തിമ   തീരുമാനം 

കൈക്കൊള്ളുകയുള്ളൂ എന്നുമുള്ള ഗവണ്മെന്റ് വിശദീകരണം ഇതു സംബന്ധിച്ച വിവാദം സഭയ്ക്ക് പുറത്ത് ഉയര്‍ന്നു വന്നപ്പോള്‍ത്തന്നെ പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.  മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ കൂടി പരിഗണനയിലെടുത്തുകൊണ്ടും നിലവില്‍ അത്തരത്തിലുള്ള സാഹചര്യം നിലനില്‍ക്കുന്നില്ല എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലുമാണ് നോട്ടീസിലുടെ ഉന്നയിച്ചിരിക്കുന്ന കാര്യം ഒരു അഭ്യൂഹമോ ആരോപണമോ ആകാമെന്ന നിലയില്‍ ചട്ടം 52 (v) പ്രകാരം നിരാകരിക്കാനിടയായത്. 

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള വിശദീകരണത്തിന്റെ  അടിസ്ഥാനത്തിലല്ലാതെ തന്നെ ഒരു തീരുമാനമെടുക്കാനുള്ള സ്പഷ്ടമായ വസ്തുതകളും രേഖകളും  സ്പീക്കറുടെ മുമ്പാകെ ഉണ്ടായിരുന്നു എന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അപ്രകാരം തീരുമാനിച്ചതൊന്നും വ്യക്തമാക്കിക്കൊള്ളട്ടെ. എന്നിരുന്നാലും നോട്ടീസിലൂടെ ഒരു ആശങ്ക പങ്കുവച്ച സാഹചര്യത്തില്‍, മുന്‍ കാലങ്ങളില്‍ സ്വീകരിക്കാറുള്ളതുപോലെ, വിഷയം ഒരു സബ്മിഷനായി ഉന്നയിക്കാന്‍ അനുമതി നല്‍കാമെന്ന് അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നതുമാണ്. തുടര്‍ന്ന് ഇന്ന് (27.06.2024) അങ്ങ് ആവശ്യപ്പെട്ട പ്രകാരം ഇതേ വിഷയം ചട്ടം 304 പ്രകാരം സബ്മിഷനായി അനുവദിച്ചിരുന്നു എന്ന കാര്യവും അങ്ങ് ഓര്‍ക്കുമല്ലോ. നമ്മുടെ സഭാ നടപടികള്‍ ചട്ടങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും എന്റെ മുന്‍ഗാമികള്‍ സ്വീകരിച്ച നല്ല മാതൃകകള്‍ക്കും അനുസൃതമായി ഏറ്റവും ഭംഗിയായി നടത്തിക്കൊണ്ടു പോകണമെന്നതല്ലാതെ ഇക്കാര്യത്തില്‍ മറ്റൊരു താല്‍പര്യങ്ങളും സഭാധ്യക്ഷനെന്ന നിലയില്‍ എന്നെ സ്വാധീനിച്ചിട്ടില്ല എന്ന വിവരം കൂടി അങ്ങയെ അറിയിക്കട്ടെ.

എന്നാല്‍, സഭാതലത്തില്‍ സ്പീക്കര്‍ എടുക്കുന്ന ഒരു തീരുമാനത്തെ സംബന്ധിച്ചോ, നല്‍കുന്ന ഒരു റൂളിംഗിനെ സംബന്ധിച്ചോ ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പോ പ്രതിഷേധമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകുന്നപക്ഷം ബന്ധപ്പെട്ട കക്ഷിനേതാക്കള്‍ സഭാധ്യക്ഷന്റെ ചേംബറില്‍ എത്തി ആയത് രേഖപ്പെടുത്തുന്നതാണ് അംഗീകരിക്കപ്പെട്ട ഉന്നതമായ  പാര്‍ലമെന്ററി മാതൃക എന്നിരിക്കേ അന്നേ ദിവസം അത്തരം അംഗീകൃത രീതികളില്‍നിന്നും വ്യതിചലിച്ചുകൊണ്ട് സഭാതലത്തില്‍ തന്നെ അധ്യക്ഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയറിനെതിരെ ആശാസ്യമല്ലാത്ത തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയറിന്റെ ന്യായമായ അവകാശങ്ങളെ അധിക്ഷേപിക്കുകയും സഭാസമ്മേളനം തടസ്സപ്പെടുത്തുകയും പത്രസമ്മേളനം നടത്തി ആക്ഷേപങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തത് അങ്ങേയറ്റം ഖേദകരമായ ഒരു നടപടിയാണെന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

ഉന്നതമായ പാര്‍ലമെന്ററി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി നിരന്തരം പരിശ്രമിക്കുകയും പ്രസ്താവനകള്‍ നടത്തുകയും നല്ല മാതൃകകള്‍ക്കായി പുതിയ അംഗങ്ങള്‍ക്ക് സ്റ്റഡി ക്ലാസ്സുകളും പ്രചോദനവും  നല്‍കുന്ന അങ്ങ് ഇക്കാര്യം വേണ്ടത്ര ഗൗരവപൂര്‍വ്വം കൈകാര്യം ചെയ്തില്ല എന്ന വസ്തുത എന്നെ ഏറെ വേദനിപ്പിച്ചു എന്ന കാര്യം കൂടി അറിയിച്ചുകൊള്ളുന്നു.

                                                                              വിശ്വസ്തതയോടെ,                                                                   എ.എന്‍. ഷംസീര്‍

ENGLISH SUMMARY:

Speaker's letter to Leader of Opposition