kottayam-dc-pinarayi-chazik

സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ കോട്ടയം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിയ്ക്ക് രൂക്ഷ വിമർശനം. പാലായിലെ നവകേരള സദസിൽ വച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പദവിക്ക് ചേരാത്തത്. എം.വി.ഗോവിന്ദന്റെ വാർത്താസമ്മേളനങ്ങളും പ്രതികരണങ്ങളും വിശ്വസനീയമല്ലെന്നും കെ.കെ.ശൈലജ കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും വിമർശനം ഉയർന്നു. 

 

സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെ ഇന്നലെ കോട്ടയത്ത് ചേർന്ന ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെയും ഉയർന്നത്. പാലായിലെ നവ കേരള സദസ്സ് വേദിയിൽ വച്ച് തോമസ് ചാഴികാടനെ പരസ്യമായി ശകാരിച്ചത് ശരിയായില്ല. ആ വാക്കുകൾ ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ചേരാത്തതെന്നും രൂക്ഷ വിമർശനം ഉയർന്നു. സർക്കാരിന്റെ പ്രശ്നങ്ങളെ  ലഘൂകരിച്ചു കാണിക്കാനുള്ള ലക്ഷ്യത്തിൽ നടത്തിയ എം.വി ഗോവിന്ദന്റെ  വാർത്താസമ്മേളനങ്ങൾ ഒക്കെയും അസ്ഥാനത്തായെന്നും അവയൊന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നും ജില്ലാ കമ്മിറ്റിയിൽ തുറന്ന അഭിപ്രായപ്രകടനം ഉണ്ടായി. കോട്ടയം ജില്ലയിലെ രണ്ടു മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം അമ്പേ പാളി. 

തോമസ് ഐസക്കിനെ പരിഗണിക്കേണ്ടത് ആലപ്പുഴയിൽ ആയിരുന്നെന്നും പത്തനംതിട്ടയിൽ വേണ്ടത് രാജു എബ്രഹാം ആയിരുന്നെന്നും അഭിപ്രായം ഉയർന്നു. മന്ത്രിമാരുടെ പ്രകടനം മോശം എന്നും വിലയിരുത്തൽ ഉണ്ടായി. എം.ബി രാജേഷിന്റെ പ്രകടനം മോശം. രൂക്ഷ വിമർശനം ഉയർന്നത് ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയാണ്. കെ കെ ശൈലജ കൈകാര്യം ചെയ്ത വകുപ്പിന്റെ അവസ്ഥ ഇപ്പോൾ എന്താണെന്നായിരുന്നു ജില്ലാ കമ്മിറ്റിയിലെ ചോദ്യം. രണ്ടുദിവസങ്ങളിലായാണ് ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും പൂർത്തിയായത്.

ENGLISH SUMMARY:

After the CPM state committee, Kottayam district committee also criticized the Chief Minister.