കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘർഷത്തിൽ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരൻ കുറ്റം ചെയ്തതായി പൊലീസ്. മൂന്ന് വർഷത്തിൽ താഴെ തടവു ലഭിക്കാവുന്ന കുറ്റം ചെയ്തുവെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും വ്യക്തമാക്കി കൊണ്ട് പ്രിൻസിപ്പലിന് പൊലീസ് നോട്ടീസ് നൽകി. എസ് എഫ് ഐ ഏരിയ പ്രസിഡൻ്റ് ബി ആർ അഭിനവിനെ മർദിച്ചെന്ന പരാതിയിലാണ് പൊലീസ് നോട്ടീസ് നൽകിയത്.
ഗുരുദേവ കോളജ് സംഘർഷത്തിൽ തുടരന്വേഷണത്തിന് പ്രിൻസിപ്പലിൻ്റെ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിച്ചാൽ പൊലീസിന് സുനിൽ ഭാസ്ക്കറിനെ അറസ്റ്റു ചെയ്യാം. ഇന്നലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി നൽകിയ നോട്ടീസിലാണ് പ്രിൻസിപ്പൽ കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുള്ള കാര്യം പൊലീസ് അറിയിച്ചത്.
7 വർഷത്തിൽ താഴെ തടസം ശിക്ഷ ലഭിക്കുന്ന കേസുകളിൽ പലപ്പോഴും പൊലീസ് അറസ്റ്റു ഒഴിവാക്കി നോട്ടീസ് നൽകി വിടാറുണ്ട്. അതെ സമയം കോളജിലെ സംഘർഷത്തിൽ നാല് വിദ്യാർഥികളടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പ്രിൻസിപ്പൽ നൽകിയ പരാതിയിൽ 3 പേർക്ക് നോട്ടീസ് നൽകിയതായി പൊലീസ് അറിയിച്ചു. പ്രിൻസിപ്പൽ രണ്ടു കാലിൽ നടക്കില്ലെന്നും വേണ്ടി വന്നാൽ പ്രിൻസിപ്പലിൻ്റെ നെഞ്ചത്ത് അടുപ്പു കൂട്ടുമെന്നും പ്രസംഗിച്ച എസ് എഫ് ഐ നേതാവിനെതിരെ ഇതുവരെ കേസ് എടുത്തിട്ടുമില്ല. ബിരുദ പ്രവേശനത്തിൻ്റെ ഭാഗമായി കോളജിൽ ഹെൽപ് ഡസ്ക്ക് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്