സഹകരണ ബാങ്കുകളും സ്ഥാപനങ്ങളും നടത്തുന്ന ചിട്ടികള്‍ ഉടച്ചുവാര്‍ത്ത് സര്‍ക്കാര്‍. ഇനി മുതല്‍ പ്രതിമാസ സമ്പാദ്യ പദ്ധതിമാത്രമെ ഉണ്ടാകുകയുള്ളൂ. തട്ടിപ്പുകളും ബാങ്കുകളുടെ തകര്‍ച്ചയും  തടയാനുള്ള  കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സഹകരണ റജിസ്ട്രാറുടെ സര്‍ക്കുലര്‍ മനോരമ ന്യൂസിന് ലഭിച്ചു.

സഹകരണ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ഏറ്റവും ജനകീയമായ പദ്ധതിയാണ് ചിട്ടികള്‍. എന്നാല്‍ ഇവയുടെ നടത്തിപ്പില്‍ വലിയ പാളിച്ചകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സഹകരണ റജിസ്ട്രാര്‍ ഉത്തരവിറക്കിയത്. കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ പല സഹകരണ ബാങ്കുകളും സംഘങ്ങളും വീഴ്ചവരുത്തിയിട്ടുണ്ടെന്ന് സഹകരണ റജിസ്ട്രാരുടെ സര്‍ക്കുലര്‍ പറയുന്നു. കരുവന്നൂര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടു കൂടി സൂചകമായി ചേര്‍ത്താണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇനി മുതല്‍പ്രതിമാസ സമ്പാദ്യപദ്ധതികള്‍മാത്രമെ സഹകരണ സ്ഥപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും നടപ്പാക്കാനാവൂ. ഇത് ചിട്ടിക്ക് സമാനമാണെന്ന പ്രചരണമോ പരസ്യമോ പോലും പാടില്ല. അതാത് സംഘത്തിന്‍റെ നിയമാവലിയില്‍ ഈ സമ്പാദ്യപദ്ധതിയുടെ വിശാദംശങ്ങള്‍ ചേര്‍ക്കണം. സഹകരണ വകുപ്പിന്‍റെ ജില്ലാ ജോയിന്‍റ് റജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിവാങ്ങണം.   

മൂലധന ശോഷണം വരുത്തില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമെ പ്രതിമാസ സമ്പാദ്യപദ്ധതികള്‍തുടങ്ങാവൂ എന്നും സര്‍ക്കുലര്‍ പറയുന്നു.  10 ലക്ഷം വരെയുള്ള പദ്ധതികള്‍ക്കാവും പൊതുവെ അനുവാദം ലഭിക്കുക, ബാങ്കിന്‍റെ ആസ്ഥി കണക്കിലെടുത്ത് 25 ലക്ഷം വരെയുള്ളവക്ക് അനുമതി നല്‍കാവുന്നതാണ്. പ്രതിമാസ സമ്പാദ്യ പദ്ധതികളിലെ ആദ്യഅംഗത്വം അതാത് ബാങ്കിനോ സംഘത്തിനോ ആയിരക്കണമെന്നും നിര്‍ദേശമുണ്ട്. 

ENGLISH SUMMARY:

Circular of Registrar of Co-operatives incorporating strict provisions to prevent co-operative frauds