മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ തലസ്ഥാന നഗരി മണിക്കൂറുകളോളം യുദ്ധക്കളമായി. പൊലീസ് ഏഴുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് വളഞ്ഞിട്ട് തല്ലിയെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിന്‍റെ കണ്ണിനും പരുക്കേറ്റു. രാഹുല്‍ മാങ്കൂട്ടത്തിലിനും അടിയേറ്റു. തുടര്‍ന്ന് എംജി റോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. 

പൊലീസുകാര്‍ കാട്ടുമൃഗങ്ങളെപ്പോലെ പെരുമാറി, സമരം കെ.പി.സി.സി ഏറ്റെടുക്കും

പൊലീസുകാര്‍ കാട്ടുമൃഗങ്ങളെപ്പോലെ പെരുമാറിയെന്നും, സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അതിക്രമം കാട്ടിയ പൊലീസുകാര്‍ക്ക് വ്യക്തിപരമായി മറുപടി നല്‍കുമെന്നും, സമരസ്ഥലത്ത് എത്തിയ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. തല്ലിയ എല്ലാ പൊലീസുകാരെയും നാട്ടില്‍ കാണുമെന്ന് സുധാകരന്‍ വെല്ലുവിളിച്ചു.  യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്രകാരം എസ്.ഐ. ജിജുവിനെ സമരസ്ഥലത്തുനിന്ന് മാറ്റി. ഇതോടെയാണ് സമരസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് പോകാന്‍ അബിന്‍ വര്‍ക്കി സന്നദ്ധനായത്. 

ENGLISH SUMMARY:

Huge conflict in Youth Congress Secretariat March