പി.വി.അൻവർ എംഎൽഎയുടെ ആവശ്യത്തിന് വഴങ്ങി മലപ്പുറം ജില്ലയിലെ പോലീസിൽ അഴിച്ചു പണി നടത്തിയത് ഒത്തുതീർപ്പ് നീക്കം എന്ന് ആക്ഷേപം. എസ്പി, ഡിവൈ.എസ്.പി റാങ്കിലെ മുഴുവൻ പേരെയും മാറ്റിയപ്പോൾ നിരപരാധികളും നടപടിക്കിരയായി. എന്നാൽ ഗുരുതര ആരോപണവും അന്വേഷണവും നേരിടുന്ന എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ നടപടിക്ക് ഇതുവരെ തീരുമാനമില്ല.

പി.വി.അൻവറിന്റെ ഭാഷയിൽ പറഞ്ഞാൽ രണ്ടാം വിക്കറ്റ് ആണ് ഇന്നലെ വീണത്. സുജിത്ത് ദാസിനെ പിന്നാലെ മലപ്പുറം എസ്പി എസ് ശശിധരൻ. ഇലന്തൂർ നരബലി കേസ് തെളിയിച്ചതടക്കം കേരള പോലീസിന് അഭിമാനമായ ഒട്ടേറെ നേട്ടങ്ങൾ കൊയ്ത ട്രാക്ക് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനാണ് ശശിധരൻ. അൻവറിന്റെ ആരോപണത്തിനപ്പുറം മറ്റൊരു അന്വേഷണവും നടത്താതെയാണ് അദ്ദേഹത്തെ വിജിലൻസിലേക്ക് സ്ഥലംമാറ്റിയത്. 

അന്വേഷണവും കാരണവും കൂടാതെ ആരോപണ വിധേയരല്ലാത്തവരടക്കം ജില്ലയിലെ മുഴുവൻ ഡിവൈഎസ്പി മാരെയും മാറ്റി. ഒരു ജില്ലയിലെ ഇത്രയും ഉദ്യോഗസ്ഥരെ ഒന്നിച്ച് മാറ്റുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമാണ്. ഇതോടെ അൻവർ ആവശ്യപ്പെട്ട രണ്ട് എസ്പി മാർക്കെതിരെ നടപടിയായി. അൻവറിന്റെ ജില്ലയും അഴിച്ചു പണിതു കൊടുത്തു.

ഇനി അൻവർ തുടരാരോപണങ്ങൾ നിർത്തി ഒതുങ്ങും എന്ന പ്രതീക്ഷ സർക്കാരിനുണ്ട്.  അതോടെ എഡിജിപി എം.ആർ. അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും നടപടിയെടുക്കാതെ സംരക്ഷിക്കാൻ ആകുമെന്നും കരുതുന്നു. അതിനാലാണ് ഐപിഎസ് തലത്തിൽ അഴിച്ചുപണി നടത്തിയിട്ടും ഇന്നലെ എം.ആർ.അജിത് കുമാറിനെ സ്ഥലം മാറ്റാതിരുന്നത്. ഒത്തുതീർപ്പിനൊപ്പം ഇന്ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ ഉയരുന്ന രൂക്ഷ വിമർശനങ്ങളെ പ്രതിരോധിക്കാനും മലപ്പുറം പോലീസിനെതിരായ നടപടി  മുഖ്യമന്ത്രി ആയുധമാക്കിയേക്കും.

ENGLISH SUMMARY:

Anvar effect: Mass transfers in police force, including Malappuram SP and 16 DySPs