മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി ഇടതുബന്ധം ഉപേക്ഷിച്ച പി.വി.അൻവറിനെ നിരുത്സാഹപ്പെടുത്താതെ മുന്നോട്ടുപോകാൻ യുഡിഎഫ്. അതേസമയം അൻവറിന്‍റെ രാഷ്ട്രീയ ഭാവി ചർച്ചചെയ്യാൻ സമയമായില്ലെന്ന് യുഡിഎഫ് നേതൃയോഗം വിലയിരുത്തി. അഞ്ചു വിഷയങ്ങൾ ഉയർത്തി മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ സമരം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു.
അൻവറിന്റെ വാർത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നില്ല യുഡിഎഫ് യോഗം ചേർന്നതെങ്കിലും, അൻവറിന്റെ രാഷ്ട്രീയ ബോംബും പ്രതിപക്ഷമുന്നണിയുടെ യോഗത്തെ സജീവമാക്കി എന്നാണ് വിവരം. അൻവർ ഇടതുബന്ധം ഉപേക്ഷിച്ചെങ്കിലും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യില്ല. അൻവർ ആരോപിക്കുന്നതെല്ലാം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചതാണെന്ന് വിലയിരുത്തുന്ന യുഡിഎഫ്, സിപിഎം സഖാക്കൾക്കായി അൻവർ നടത്തുന്ന പോരാട്ടം തൽക്കാലം ഗാലറിയിലിരുന്ന് ആസ്വദിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാവക സംഘം, എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ച, തൃശ്ശൂർ പൂരം കലക്കൽ, ബിജെപി സിപിഎം അവിശുദ്ധ കൂട്ടുകെട്ട്, സ്വർണ്ണക്കടത്ത് സ്വർണ്ണം പൊട്ടിക്കൽ എന്നീ അഞ്ചു വിഷയങ്ങൾ ഉയർത്തി സമരം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു.