ദേശീയ ദിനപത്രത്തിനു മുഖ്യമന്ത്രി നല്‍കിയ അഭിമുഖം പ്രതിപക്ഷം ഏറ്റെടുത്തതോടെ വന്‍ വിവാദമായി മാറുകയാണ്. മലപ്പുറം ജില്ലയിലെ സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് മുഖ്യനെ വെട്ടിലാക്കിയത്. എന്നാല്‍ ഈ അഭിമുഖപരാമര്‍ശത്തെ തന്നെ തള്ളിപ്പറഞ്ഞാണ് സിഎം രംഗത്തത്തിയത്.താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രസ് സെക്രട്ടറി വിശദീകരിച്ചത്. അതേസമയം പിആര്‍ ഏജന്‍സി ഇങ്ങോട്ട് വാഗ്ദാനം ചെയ്തതു പ്രകാരമായിരുന്നു അഭിമുഖമെന്നും വിവാദപരാമര്‍ശം അവര്‍ പറഞ്ഞതുപ്രകാരമായിരുന്നുവെന്നും പത്രം വ്യക്തമാക്കിയതോടെ സിഎം ശരിക്കും പെട്ടു.
ബിജെപിയെ സന്തോഷിപ്പിക്കാന്‍ മലപ്പുറത്തെയും മുസ്‌ലിം സമൂഹത്തെയും ദേശവിരുദ്ധരായി മുദ്ര കുത്തുന്നുവെന്ന വിമര്‍ശനം ഈ വിവാദഅഭിമുഖത്തോടെ ഉയര്‍ന്നുകഴിഞ്ഞു. ബിജെപി ദേശീയ നേതൃത്വം ശ്രദ്ധിക്കാനാണ് ഡല്‍ഹിയില്‍ ഇംഗ്ലിഷ് പത്രത്തിനു അഭിമുഖം നല്‍കിയതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി അഭിമുഖം നല്‍കുന്നതെന്നത് കൂടി ചര്‍ച്ചയായതോടെ കേരളരാഷ്ട്രീയം ചൂട് പിടിക്കുകയാണ്.
ആരാണ് മുഖ്യന്റെ അഭിമുഖത്തിനു പിന്നിലെ പിആര്‍ ഏജന്‍സി?. വന്‍കിട കമ്പനികളുടെ പബ്ലിക് റിലേഷന്‍സ് ജോലികള്‍ ചെയ്യുന്ന ഉത്തരേന്ത്യന്‍ കമ്പനിയായ കെയ്‌സന്‍ ആണ് മുഖ്യമന്ത്രിക്കായി ഇടപെട്ടത്. ഏജന്‍സിയുടെ രണ്ട് പ്രതിനിധികള്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നുവെന്ന് പത്രം വ്യക്തമാക്കി. കെയ്‌സന്‍ സിഇഒ വിനീത് ഹാണ്ഡയും റിലയന്‍സില്‍ പ്രവര്‍ത്തിക്കുന്ന സുബ്രഹ്മണ്യം എന്ന വ്യക്തിയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സുബ്രഹ്മണ്യമാണ് വിവാദ പരാമര്‍ശഭാഗം അഭിമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ 21ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറത്തെ സ്വര്‍ണവേട്ടയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകളുടെ ഇംഗ്ലിഷ് പരിഭാഷ ആയിരുന്നു അത്.
മലയാളിയായ നിഖില്‍ പവിത്രനാണ് കെയ്‌സന്റെ പ്രസിഡന്റ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് കെയസന്റ പൊളിറ്റിക്കല് വിങ്ങാണ്. ദുബായിലെ ഖലീജ് ടൈംസിനും മൂന്നാഴ്ച മുന്‍പ് ഇതേ ഏജന്‍സി മുഖ്യമന്ത്രിയുടെ അഭിമുഖ സംഘടിപ്പിച്ചു നല്‍കി. കമ്പനിയുടെ ദക്ഷിണേന്ത്യന്‍ ചുമതലയുള്ള ഡയറക്ടര്‍ എസ് കെ പ്രിയദര്‍ശിനി 4 വര്‍ഷം മുന്‍പുവരെ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനി കമ്മ്യൂണിക്കേഷന്‍സ് മേധാവിയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അഭിമുഖവുമായി തനിക്കൊരു ബന്ധവുമില്ലെന്ന് പ്രിയദര്‍ശിനി പ്രതികരിച്ചു.