വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് മൂന്നിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യുവജന സംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫ് നടത്തിയ നിയമസഭാ മാർച്ചില്‍ പങ്കെടുത്ത് ജയിലിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയുമായി. ഒരാഴ്ചക്കാലം രാഹുലിനൊപ്പം പൂജപ്പുര ജില്ലാ ജയിലിലായിരുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ജയിലിലെ അനുഭവം ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
രാഹുലിനെ വിദ്യാർത്ഥി കാലം മുതലേ പരിചയമുണ്ടായിരുന്നെങ്കിലും അടുത്ത സുഹൃത്തുക്കളാകുന്നത് ജയിലിലെ ഏഴുദിവസം കൊണ്ടാണെന്ന് ഫിറോസ് പറയുന്നു. നല്ലൊരു സഹോദരനെ സമ്മാനിച്ചതിന് പിണറായി സര്‍ക്കാരിന്റെ പൊലീസിന് നന്ദി. ഫൈനൽ വിസിലിന് മുമ്പ് സർക്കാരിന്‍റെ കൊള്ളരുതായ്‌മകൾ അവതരിപ്പിക്കാൻ രാഹുല്‍ നിയമസഭയിലെത്തണം. അവസാന ലാപ്പിൽ ബാറ്റൺ കൈമാറിക്കിട്ടുമ്പോൾ വേഗവും മൂർച്ചയുമുള്ള ഫിനിഷിങ് നടത്താൻ രാഹുലിന് പ്രാപ്തിയുണ്ടെന്നും ഫിറോസ് കുറിക്കുന്നു.