എം.എല്‍.എമാരായ ആന്‍റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും കൂറുമാറാന്‍ 50കോടിരൂപാവീതം കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ.തോമസ് എംഎല്‍എ . മന്ത്രിയാവുമെന്ന ഘട്ടത്തിലാണ് ആരോപണം വന്നത്. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം.  ഞാന്‍ നൂറുകോടി കൊടുത്ത് എംഎല്‍എമാരെ വാങ്ങി എന്തുചെയ്യാനായെന്ന് തോമസ് ചോദിച്ചു. നിയമസഭയുടെ ലോബിയിലാണോ നൂറുകോടിയുടെ വിഷയം ചര്‍ച്ചചെയ്യുക. കോവൂര്‍ കുഞ്ഞുമോന്‍റെ മറുപടി മതി എല്ലാവരുടെയും വായടപ്പിക്കാനെന്നും തോമസ് കെ തോമസ് പറഞ്ഞു. 

മുഖ്യമന്ത്രി ഈ വിഷയം എന്‍.സി.പി. സംസ്ഥാന അധ്യക്ഷനോട് ചോദിച്ചിരുന്നു. ആരെങ്കിലും പറഞ്ഞിട്ടായിരിക്കുമല്ലോ ഈ വിഷയതി‌ല്‍ മുഖ്യമന്ത്രി തന്നെ  വിളിച്ചത്. മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞത് ആന്‍റണി രാജുവാണ്.  ഈ വിഷയത്തില്‍ മുഖ്യമന്ത്രി അവിശ്വസിക്കുന്നതായി തോന്നിയിട്ടില്ല. തനിക്ക്  മന്ത്രിസ്ഥാനം നിഷേധിച്ചിട്ടില്ല.  ഉപതിരഞ്ഞെടുപ്പ് കാരണമാണ് കാത്തിരിക്കാന്‍ പറഞ്ഞതെന്നും എന്‍.സി.പിയുടെ മന്ത്രിയെ തീരുമാനിക്കുന്നത് ശരദ് പവാറാണെന്നും തോമസ് കെ.തോമസ് പറഞ്ഞു.

അജിത് പവാര്‍ വിളിച്ച ഒരു യോഗത്തിലും ഞാന്‍ പങ്കെടുത്തിട്ടില്ലെ. അജിത് പവാറിന്‍റെ പാര്‍ട്ടിയിലേക്ക് കേരളത്തില്‍ ആളെ ചേര്‍ത്തിട്ട് എന്തുകാര്യം . കുട്ടനാട് സീറ്റ് തട്ടിയെടുക്കാനാണ് ആന്റണി രാജുവിന്‍റെ ശ്രമം. ആന്‍റണി രാജുവിന്  എന്നോടുള്ള വൈരാഗ്യം എന്താണെന്നറിയില്ല. തോമസ് ചാണ്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ആക്രമിച്ചത് ആന്‍റണി  രാജുവാണെന്നും തോമസ് കെ.തോമസ് ആലപ്പുഴയില്‍ പറഞ്ഞു.

ENGLISH SUMMARY:

Thomas K. Thomas, MLA, denied the allegation that a bribe of 50 crores was offered to MLAs Anthony Raju and Kooru Kunjumon to change their stance.