കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി എ.കെ.ആന്‍റണി. കേരളം ഭരണമാറ്റത്തിന് പാകമായി. 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വരും. അതിനുമുന്‍പുള്ള സെമി ഫൈനല്‍ പ്രധാനമാണ്, അതാണ് തദ്ദേശ തിരഞ്ഞെടുപ്പ്. വഴക്കുണ്ടാക്കി നല്ല അന്തരീക്ഷം കളയരുതെന്നും എ.കെ.ആന്റണി പറഞ്ഞു. തിരുവനന്തപുരത്തെ ജഗദീ വാർഡിലെ കോൺഗ്രസ് കുടുംബസംഗമത്തിലായിരുന്നു പ്രതികരണം.
കനത്ത മഴയ്ക്കിടയിലും ആശാവർക്കർമാർക്ക് സമരം ചെയ്യേണ്ട് വരുന്നതില്‍ സര്‍ക്കാറിനെയും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി അവരെ വിളിച്ച് സംസാരിക്കണം. രണ്ടു മിനിട്ട് സംസാരിക്കണം, അതിനുള്ള ദയ കാട്ടണം. സംസ്ഥാന സർക്കാർ കൊടുക്കേണ്ടത് ആദ്യം കൊടുക്കണം. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളതിന് വേണ്ടി ഒരുമിച്ച് പോരാടാമെന്നും അദ്ദേഹം പറഞ്ഞു. മഴ കെട്ടിയ ടാർപ്പോളിൻ ഷീറ്റ് മാറ്റിയത് ക്രൂര നടപടിയെന്ന് വിമര്‍ശിച്ച അദ്ദേഹം, സമരം ചെയ്യാനുള്ള അവകാശം സിഐടിയുവിന് മാത്രമല്ലെന്നും പറഞ്ഞു. പൊലീസ് നടപടി മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ്. മുഖ്യമന്ത്രി പിടിവാശി കാണിക്കാൻ പാടില്ല. അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ കോൺഗ്രസ് മുൻപന്തിയിൽ ഉണ്ടാകണമെന്നും ആന്‍റണി പറഞ്ഞു. ലഹരി മരുന്ന് വലിയ ആപത്താണ്. അതിനെതിരെ പാർട്ടി ശക്തമായി ഇടപെടൽ നടത്തണം. ദൈവത്തിൻറെ സ്വന്തം നാട് എന്ന പേരുപോലും മാറ്റേണ്ട അവസ്ഥെയെന്നും എ.കെ.ആന്‍റണി.