rajeev-chandrasekhar

മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും . കേന്ദ്രനേതൃത്വം കോര്‍ കമ്മിറ്റിയില്‍  രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിര്‍ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ മികച്ച പ്രകടനം കാഴ്ച വെച്ചത് പരിഗണിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള കേന്ദ്രനേതാക്കന്മാരുമായുള്ള അടുപ്പം , പൊതുപ്രവര്‍ത്തനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കാനുള്ള കഴിവ് തുടങ്ങിയവയാണ് രാജീവ് ചന്ദ്രശേഖറെ ബി.ജെ.പി സംസ്ഥാന അധ്യക്ഷപദത്തില്‍ എത്തിച്ചത്. ലോക്സഭയിലേയ്ക്കുള്ള കന്നി അങ്കത്തില്‍ത്തന്നെ  കുറഞ്ഞ സമയത്തിനുള്ളില്‍ തരൂരിനെതിരെ മികച്ച മല്‍സരം കാഴ്ചവച്ചതും രാജീവിന്റെ നേട്ടമായി.

ബി.ജെ.പിയ്ക്ക് സ്വാധീനമുള്ള ലോക്സഭാ മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ എത്തുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിര്‍ സ്ഥാനാര്‍ഥികളായ ശശിതരൂരും പന്ന്യന്‍ രവീന്ദ്രനും ഏറെ മുന്നോട്ടുപോയിരുന്നു. എങ്കിലും തരൂരിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തില്‍ നിന്ന് പതിനാറായിരത്തിലേക്ക് എത്തിച്ചു. പുതിയ തലമുറ പ്രചാരണ രീതികളാണ് രാജീവിനെ തുണച്ചത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ നോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും പൂർത്തിയാക്കി. ഇന്റലിന്‍റെ പുതിയ പ്രോഗ്രാമുകളുടെ വികസനത്തിലും പങ്കാളിയായി. 1994-ൽ ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം,  ആദ്യകാല മൊബൈൽ ഫോൺ സേവന ദാതാക്കളിൽ ഒരാളായി മാറി. 

രാഷ്ട്രീയപ്രവേശനത്തിന് ശേഷം, 2006-ൽ  കർണാടകയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലെത്തി. പിന്നീട് ബി.ജെ.പി.യിൽ ചേർന്ന് 2021 മുതൽ 2024 വരെ കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., സ്കിൽ ഡെവലപ്‌മെന്റ്, സംരംഭകത്വം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഇതേ മികവ് കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍‍‍‍‍‍ പ്രയോഗിക്കുകയാണ് ബി.ജെ.പി .

കുറച്ചുനാളായി  കേരളത്തിൽ സജീവ സാന്നിധ്യമാണ് രാജീവ്. അടുത്തകാലത്ത് തിരുവനന്തപുരത്ത് വീടും സ്വന്തമാക്കി. ഗ്രൂപ്പുകള്‍ക്ക് അതീതമായി സംസ്ഥാന ബി.ജെ.പിയെ നയിക്കുകയെന്ന കഠിനപരീക്ഷണമാണ് രാജീവിന് മുന്നില്‍ . തദ്ദേശ തിരഞ്ഞെടുപ്പിനും തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിനും അധിക സമയമില്ലെന്നതും വെല്ലുവിളിയാണ്.

തിരുവനന്തപുരം നഗരസഭ പിടിക്കുക എന്നതാണ് പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്ന പ്രധാന ദൗത്യം . സംസ്ഥാന പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്‍റെ ഭാഗമല്ല എന്നതും രാജീവിന് ഗുണമായി.  നഗരമേഖലയിലെ രാജീവിന്‍റെ സ്വാധീനം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രയോജനപ്പെടുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. പാര്‍ട്ടിയിലെ എല്ലാ വിഭാഗങ്ങളുടെയും എതിര്‍പ്പാണ് ശോഭ സുരേന്ദ്രന് തിരിച്ചടിയായത്. 

മൂന്നാം മോദി മന്ത്രിസഭ ചുമതലയേറ്റയുടന്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചയാളാണ് രാജീവ് ചന്ദ്രശേഖര്‍. പോസ്റ്റ് പിന്നീട് പിന്‍വലിച്ചതും ചര്‍ച്ചയായി. ഏതായാലും പൊതുപ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാനാണ് അദ്ദേഹത്തിന്‍റെ നിയോഗം. മാറുന്നകാലത്ത് കേരള പാര്‍ട്ടിയെ നയിക്കാന്‍ അനുയോജ്യന്‍ രാജീവ് തന്നെയെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നടത്തിയ മികച്ച പ്രകടനം തന്നെ ഒന്നാമത്തെ കാരണം. 

വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ പിടിക്കാന്‍ തന്‍റെ നേതൃത്വത്തിനാവുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്.  ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് ഭൂരിപക്ഷം ഇരട്ടിയോളം എത്തിക്കുകയും കഴക്കൂട്ടം, വട്ടിയൂര്‍കാവ് എന്നിവിടങ്ങില്‍ വമ്പന്‍ ലീഡ് നേടുകയും ചെയ്തിരുന്നു. ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രതീക്ഷയേകുന്നു. വിദേശവിദ്യാഭ്യാസം നേടിയ രാജീവിന് വിദ്യാസമ്പന്നരായ കേരളത്തിലെ പുതുതലമുറയ്കക്ിടയില്‍ സ്വീകാര്യതയുണ്ടാവുമെന്ന് കേന്ദ്രനേതൃത്വം കരുതുന്നു. ക്രൈസ്തവ സഭകളുമായുള്ള മികച്ച ബന്ധവും രാജീവിന് ഗുണമായി. 

ENGLISH SUMMARY:

Rajeev Chandrasekhar to be BJP state president