ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ വിശാല രാഷ്ട്രീയ യോജിപ്പ് വളര്‍ത്തിയെടുക്കുമെന്ന് എം.എ.ബേബി . ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇടപെടല്‍ ശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. പാര്‍ട്ടി അച്ചടക്കത്തോടെ മുന്നോട്ടുപോകും. കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചാല്‍ ആരുനയിക്കും എന്നത് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ല. പിണറായി വിജയന്‍ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നതില്‍ സംശയമില്ല. പിണറായി തന്നെ നയിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ബേബിയുടെ മറുപടി
Read Also: എം.എ.ബേബി നയിക്കും; പിണറായിക്ക് ഇളവ്; സിസിയില്‍ സലീഖയും ടിപിയും പുത്തലത്തും
സിപിഎമ്മിലെ പ്രായോഗിക വാദിയായ സൈദ്ധാന്തികനാണ് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറി എം എ ബേബി. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ അമരത്തും പാർലമെൻററി രംഗത്തും മികവ് പ്രകടിപ്പിച്ചാണ് എം എ ബേബി പാർട്ടിയുടെ തലപ്പത്ത് എത്തുന്നത്. 71 വയസ്സ് പൂർത്തിയായി തൊട്ടടുത്ത ദിവസം ജനറൽ സെക്രട്ടറി എന്ന ദൗത്യത്തിന് തുടക്കം കുറിക്കുന്ന ബേബിയെ കാത്തിരിക്കുന്നത് രാജ്യത്തെ പാർട്ടിയെ വളർത്താനുള്ള നിർണായക ഉത്തരവാദിത്തമാണ്
പന്ത്രണ്ട് വയസു വരെ അമ്മയോട് ഒപ്പം പള്ളിയിൽ പോയിരുന്ന അൾത്താര ബാലനായ വിശ്വാസിയായിരുന്ന എം എ ബേബി . യുക്തിവാദിയും അധ്യാപകനുമായിരുന്ന അച്ഛൻ അലക്സാണ്ടറുടെ പുസ്തകങ്ങൾ മകനെ വായനക്കാരനാക്കി. പരന്ന വായനയും ആഴത്തിലുള്ള ചിന്തയും രാഷ്ട്രീയക്കാരനാക്കിയ ബേബി, 72-ാം വയസിൽ സി പി എമ്മിന്റെ അമരത്ത് എത്തുന്നത് ശാന്തനായി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ്. അടിയന്തിരവസ്ഥ കാലത്ത് ജയിലിൽ കിടന്നു. 75 ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറും 79 ൽ അഖിലേന്ത്യ പ്രസിഡൻുമായി. 85 ൽ പാർട്ടി സംസ്ഥാന സമിതിയിൽ. 87 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി 89 ൽ കേന്ദ്രകമ്മിറ്റിയിലെത്തി.
പിതാവ് കഴിഞ്ഞാൽ ബേബിയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇഎംഎസ് ആയിരുന്നു. ഇ എം എസിന്റെ ശിഷ്യനായി ഡൽഹയിലെത്തിയത് ബേബിയിലെ രാഷ്ട്രീയക്കാരനെ തേച്ചുമിനുക്കി. ഇ എം എസിന്റെ ത്വാത്വിക സ്വഭാവവും ജനാധിപത്യ വിശ്വാസവും ബേബിയെ സ്വാധീനിച്ചു. 86 ൽ 32 ആം വയസിൽ രാജ്യസഭയിലെത്തുമ്പോൾ രാജ്യത്തെ പ്രായം കുറഞ്ഞ രാജ്യസഭ അംഗങ്ങളിൽ ഒരാളായിരുന്നു. 92 ലും രാജ്യ സഭാംഗമായ ബേബിയുടെ ദേശീയ രാജ്യാന്തര കാഴ്ച്ചപാടുകൾ പാർട്ടിക്ക് മുതൽ കൂട്ടാണ്. 98 ൽ സംസ്ഥന സെക്രട്ടറിയേറ്റിൽ എത്തിയ എം എ ബേബി പാർട്ടിയിലെ വിഭാഗീയതയിൽ പെട്ടപ്പോൾ പിബിയിലെത്തിയത് 2012 ൽ മാത്രം. ഇതിനിടെ 2002 ൽ ആലപ്പുഴ ജനറൽ സെക്രട്ടറിയായി. 2006 ൽ കുണ്ടറയിൽ നിന്ന് ജയിച്ചു. വി എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയ ബേബിയെ വിവാദങ്ങൾ വിടാതെ പിന്തുടർന്നു.
മതമില്ലാത്ത ജീവൻ എന്ന പാഠഭാഗവും ക്രൈസ്തവ സഭകളെ പരിഹസിച്ചുള്ള രൂപാത പരാമർശവും വിവാദമായി. സ്വാശ്രയ മേഖലയിലെ തർക്കങ്ങൾ ബേബി രണ്ടാം മുണ്ടശ്ശേരി ചമയുകയാണെന്ന വ്യാഖ്യാനങ്ങളിലേക്ക് എത്തിച്ചു. 2011 ലും കുണ്ടറയിൽ നിന്ന് ജയിച്ച ബേബി പിന്നീട് ലോക് സഭയിൽ എൻ കെ പ്രേമചന്ദ്രനോട് തോറ്റു. കലാസാംസ്കാരിക സംഘടനയായ സ്വരലയയുടെ രൂപീകരണത്തിലും കൊച്ചി മുസരീസ് എന്ന ആശയംയഥാർത്ഥ്യമാക്കുന്നതിൽ ചാലകശക്തിയായി.
കലാസാംസ്ക്കാരിക നായകരെ സി പിഎമ്മിനോട് അടുപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. എം എ ബേബിയുടെ ഇനിയുള്ള ദൗത്യം പാർട്ടിയെ രാജ്യത്ത് വളർത്തുകയും പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് വിശാലമായ മതേതരസഖ്യം യാഥാർഥ്യമാക്കുകയുമാണ്. ഏതു വിമർശനവും നിസംഗതയോട് കേൾക്കുന്ന ബേബിപാർട്ടിയിലെ പ്രായോഗികവാദിയാണ്. ഫിഡൽകാസ്ട്രോ ,മറഡോണ എന്നിവരാണ് ബേബിയുടെ ഹീറോസ്. ആരാധന കെ ജെ യേശുദാസിനോടും.