ആരോഗ്യസംരക്ഷണത്തിലുപരി, യോഗാസനം ജീവിത ശൈലിതന്നെ മാറ്റിമറിച്ച ഒരുകൂട്ടമാളുകളുകളെ പരിചയപ്പെടാം. ഇടുക്കി കോഴിയളക്കുടി നിവാസികളെ. യോഗ പരിശീലനം തുടങ്ങിയതിന് ശേഷമാണ് ഇവർക്ക് പുറംലോകവുമായി ബന്ധംവന്നതുപോലും. കേരളത്തിലെ സമ്പൂർണ്ണ യോഗ ഗ്രാമമെന്ന ഖ്യാതികൂടിയുണ്ട് മാങ്കുളം പഞ്ചായത്തിലെ കോഴിയളക്കുടിക്ക്.
കൊടും വനത്തിനുള്ളിൽ പ്രകൃതിയോട് ഇണങ്ങി യോഗയിലൂടെ ആരോഗ്യം സംരക്ഷിക്കുന്ന ഒരു കൂട്ടം മനുഷ്യർ. ഈ കാഴ്ച കാണാൻ വിദൂര ആദിവാസി ഗ്രാമമായ കോഴിയളക്കുടിയിലെത്തണം. മുതുവാൻ സമുദായത്തിലെ 75 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഗുരു ശ്രീ ശ്രീ രവിശങ്കറുടെ ആർട്ട് ഓഫ് ലിവിങ്ങിന്റെ ഭാഗമായാണ് കോഴിയാളക്കുടിയിൽ യോഗ പരിശീലനം തുടങ്ങിയത്. നീണ്ട പതിനഞ്ചു വർഷത്തെ പരിശ്രമം കൊണ്ട് സമ്പൂർണ യോഗ ഗ്രാമമെന്ന പദവിയും കോഴിയളക്കുടി നേടിയെടുത്തു
പുറംലോകവുമായി ബന്ധമില്ലാത്ത ഇവർക്ക് യോഗ പരിശീലനം തുടങ്ങിയതോടെ മറ്റുള്ളവരോട് സംസാരിക്കാനും ഇടപെടാനും സാധിച്ചു. ഈ മനുഷ്യർക്ക് യോഗ അഭിമാനവും ആഹ്ലാദവുമാണ്. വരും തലമുറയേയും യോഗ മുറകൾ അഭ്യാസിപ്പിക്കാനാണ് കോഴിയള നിവാസികളുടെ തീരുമാനം.