ഒരു വീട്ടിൽ ഒരു ചെണ്ടമേളക്കാരനെന്ന ലക്ഷ്യവുമായി കാസർകോട് കൊക്കാൽ ഗ്രാമം. ആൺ പെൺ വ്യത്യാസമില്ലാതെ 80ലധികം പേരാണ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.കൊക്കാൽ ഷണ്മുഖ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ സൗജന്യ പരിശീലനം .
അവധി ദിവസങ്ങളിൽ കൊക്കാലിലെ ഷണ്മുഖാ മഠത്തിന്റെ മുറ്റത്തെ കാഴ്ചയാണിത്. പത്ത് വയസ്സുകാരനും അൻപത്തിയഞ്ചുകാരനും പെൺകുട്ടികളും വീട്ടമ്മമാരും വരെയുണ്ട് സംഘത്തിൽ. മൂന്നു മാസം മുമ്പ് ഗണപതികൈയിൽ തുടങ്ങിയ പഠനം ഇപ്പോൾ ചെമ്പടയും തൃപ്പടയും കടന്ന് പഞ്ചാരിയിൽ എത്തി നിൽക്കുന്നു.
കരിങ്കൽ പാളികളിൽ വാളൻപുളികോലുകൾ കൊണ്ട് കൊട്ടിയാണ് ആദ്യ ഘട്ടപഠനം. കൈവഴക്കവും താളവും ഹൃദിസ്ഥമായാൽ പഠനം പതിയെ ചെണ്ടയിലേക്ക് മാറും.
ആറ് വർഷം മുമ്പും ഇത്തരത്തിൽ കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകിയിരുന്നു. അവരിൽ പലരും ഇന്ന് കാസർകോട്ടെ അറിയപ്പെടുന്ന മേളക്കാരാണ്.