വയനാട്ടിലെ ദുരന്തഭൂമിയിൽ ഉറ്റവരെ തേടിയിറങ്ങിയവരുടെ കൂട്ടത്തിൽ ചൂരൽമലക്കാരായ രണ്ട് സൈനിക സഹോദരങ്ങൾ കൂടിയുണ്ട്. ദുരന്തവാർത്തയറിഞ്ഞതോടെ ലീവെടുത്ത് ജന്മനാട്ടിലേക്ക് ഓടിയെത്തി രക്ഷാദൗത്യം ഏറ്റെടുത്തവർ. ഓടിക്കളിച്ച് വളർന്ന നാട്ടിൽ കളിക്കൂട്ടുകാരുടെയും ബന്ധുക്കളുടെയും അവശേഷിപ്പുകളെങ്കിലും വീണ്ടെടുക്കാനുള്ള ദൗത്യത്തിലാണ് സുബൈദാർ ജിനോഷ് ജയനും ഹവീൽദാർ പ്രവീൺ പ്രകാശും.
കൂട്ടുകാരോടൊപ്പം ഓടിക്കളിച്ച് നടന്ന മണ്ണിയടിയിൽ പുതഞ്ഞപ്പോൾ നെഞ്ചുറപ്പോടെ ഓടിയെത്തിയവരാണ് ജിനോഷും, പ്രവീണും. മണ്ണെടുത്തവരുടെ കൂട്ടത്തിൽ ഉറ്റബന്ധുക്കളുണ്ട്, സുഹൃത്തുക്കളുണ്ട്. ഉള്ളുപിടഞ്ഞ് നിൽക്കുമ്പോളും സൈനികർ കടമ മറന്നില്ല.
ഉള്ളംകയ്യിലെ രേഖകൾപോലെ അടുത്തറിയുന്ന പ്രദേശത്ത് ഏറ്റെടുത്തത്രയും അതിസങ്കീർണദൗത്യങ്ങൾ. സൺറൈസ് വാലിയിലും വനാന്തരങ്ങളിലും ഇരുവരും ഉറ്റവരെ തേടിയിറങ്ങി. ശേഷിപ്പുകൾ വീണ്ടെടുത്തു. സൈനിക സഹോദരങ്ങളുടെ സാന്നിധ്യം രക്ഷാദൗത്യങ്ങളിൽ നിർണായകമായി.