കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ  മലയാളം ക്ലാസുകള്‍ ഇപ്പോള്‍ ഫുള്‍ വൈബിലാണ്. കാരണം മറ്റൊന്നുമല്ല, പുരാണവും ഇതിഹാസവും പഠിപ്പിച്ച കോളജ് ക്ലാസുകളില്‍ ഇപ്പോള്‍ ‘ആവേശ’വും ‘കുമ്പളങ്ങി നൈറ്റ്സു’മൊക്കെയാണ് പഠിപ്പിക്കുന്നത്. ബി.എ മലയാളം ഒന്നാം വര്‍ഷ സിലബസിലാണ് ഈ മാറ്റം.

ഇതിഹാസകഥാപാത്രങ്ങള്‍ അടക്കിവാണ മലയാളം ക്ലാസുകളില്‍ രംഗണ്ണനും ഷമ്മിയും മംഗലശേരി നീലകണ്ഠന്‍റെയുമൊക്കെയാണ് ഇപ്പോഴത്തെ താരങ്ങള്‍. ക്ലാസുകളില്‍ നിറയെ പഞ്ച് ഡയലോഗുകളും. കാലത്തിന് അനുസരിച്ച് സിലബസില്‍ മാറ്റം വരുത്തിയതോടെയാണ്  പുത്തന്‍ സിനിമകള്‍ പാഠപുസ്തകത്തില്‍ കയറികൂടിയത്. 

ആണത്തപഠനങ്ങളിലാണ് ദേവാസുരം, ധ്രുവം, ആവേശം സിനിമകള്‍ പഠിക്കാനുള്ളത്. ക്വീര്‍ പഠനത്തിലും മമ്മൂട്ടിയുടെ കാതല്‍ സിനിമയും ഉള്‍പ്പെടുത്തി.പാഠപുസ്തകത്തില്‍ ആദ്യമായി സിനിമപാട്ടുകളും ഇടംപിടിച്ചിട്ടുണ്ട്. തല്ലുമാല, സൂപ്പര്‍ ശരണ്യ, ഗപ്പി തുടങ്ങിയ സിനിമകളിലെ പാട്ടുകളാണ് പഠിക്കാനുള്ളത്. 

സിലബസില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനൊപ്പം ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൂട്ടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. 

ENGLISH SUMMARY:

BA Malayalam 1st Year Syllabus revised