Image Credit ; Facebook

പുതിയകാലത്ത് തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ ആദ്യബലാബലം സൈബറിടങ്ങളിലാണ്.  പാലക്കാടിന്‍റെ ചൂടറിഞ്ഞുള്ള  പോരാണ് ഇപ്പോള്‍  സൈബറിടത്തില്‍ മുറുകുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസുകാരനായിരുന്ന പി സരിന്‍  പാലക്കാട്ട് ഇടത് സ്ഥാനര്‍ഥിയാകുമെന്ന സൂചന വന്നതോടെ സൈബര്‍ പോരാട്ടവും തുടങ്ങി. 

കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ ഹാന്‍ഡ് കൈകാര്യം ചെയ്തിരുന്ന സരിന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ഫെയ്സ്ബുക്കിലിട്ടിരുന്ന പോസ്റ്റുകള്‍ പൊക്കിയെടുത്താണ് പരിഹാസം. ഒറ്റദിവസം കൊണ്ട് അതേ പിണറായിയും ഗോവിന്ദനുമൊക്കെ സരിന് എങ്ങിനെ പ്രിയപ്പെട്ടവരായെന്നാണ് ചോദ്യം 

സരിന്‍ എത്തിയതോടെ  സൈബറിടത്തില്‍ സിപിഎം അണികള്‍ നേടിരുന്ന പ്രതിസന്ധി വലുതാണ്. സരിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികളിട്ടിരുന്ന സിപിഎം വിരുദ്ധ പോസ്റ്റുകളെ ചെറുത്തിരുന്നത് പോരാളി ഷാജി ഉള്‍പ്പടെയുള്ള ഇടത് സൈബര്‍ ഗ്രൂപ്പുകളായിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ ഹാന്‍ഡ് കൈകാര്യം ചെയ്തിരുന്നയാള്‍ തന്നെ സ്വന്തം പാളയത്തിലെത്തുമ്പോള്‍ അണികള്‍ക്ക് ഇനി എന്തു പറയാനാവും... അദ്ദേഹത്തിന് വേണ്ടി വോട്ട് തേടിയേ മതിയാകൂ. ഓരോ ഗതികേടുകളേ.. 

കൊടും വിമര്‍ശനമുള്ള തന്‍റെ പല ഫെയ്സ്ബുക്ക് പോസ്റ്റുകളും സരിന്‍ ഡീലീറ്റാക്കിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ അത്രയ്ക്കധികം പോസ്റ്റുകളുള്ളതിനാല്‍ എത്ര ഡീലീറ്റാക്കിയാലും ഇത് പെട്ടെന്നൊന്നും തീരാന്‍ വഴിയില്ല!. അതിനിടെ ഇടത് എംപി എഎ റഹിമിനെ രൂക്ഷ ഭാഷയില്‍ ആക്ഷേപിച്ചുകൊണ്ടുള്ള പി സരിന്‍റെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പായ പോരാളി വാസു.  റഹീമിനെ വാനോളം പുകഴ്ത്തി ഡോ. സരിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് എന്ന ക്യാപ്ഷനോടെയാണ്  പോരാളി വാസു 2023ലെ പോസ്റ്റ് കുത്തിപ്പൊക്കിയത്. 

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിനും സിപിഎം നേതാക്കള്‍ക്കുമെതിരെ കടുത്ത ഭാഷയിലായിരുന്നു സരിന്‍റെ പ്രതികരണം. ഇപ്പോള്‍ കോണ്‍ഗ്രസുമായും രാഹുല്‍ മാങ്കൂട്ടത്തിലുമായും ഇടഞ്ഞ്, ഇടതുമുന്നണിയുടെ പാലക്കാട്ടെ സ്ഥാനാര്‍ഥിയായി സരിന്‍ എത്തുന്നതിനെ ട്രോളിയാണ് അദ്ദേഹത്തിന്‍റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കുന്നത്. ജനങ്ങളുമായി ഹൃദയബന്ധമില്ലാത്ത, 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് ജയിക്കുമെന്ന് പറഞ്ഞ താങ്കളാണോ റഹീം 'രാഷ്ട്രീയം' സംസാരിക്കാൻ ഞങ്ങളെ പഠിപ്പിക്കുന്നത് എന്നു തുടങ്ങുന്ന പോസ്റ്റില്‍ പിണറായിക്കും എംവി ഗോവിന്ദനുമെതിരെ കടുത്ത പ്രയോഗങ്ങളാണുള്ളത്. 

എകെജി സെന്‍ററിലേക്ക് ചെന്ന് ആ അശ്ലീല ഗോവിന്ദന്‍റെ ചെവിക്കല്ല് നോക്കിയൊന്ന് കൊടുക്ക്, പിണറായി വിജയനെന്ന ബോധം നശിച്ച് അശക്തനായിത്തീർന്ന ഗുണ്ട തുടങ്ങിയ കടുത്ത പ്രയോഗങ്ങളാണ് സരിന്‍ ഈ എഫ്ബി പോസ്റ്റില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. അന്തംകമ്മികളെ കൈകാര്യം ചെയ്യാനറിയാമെന്നും സരിന്‍ ഇതില്‍ പറയുന്നുണ്ട്. ഇനി ഇതേ അന്തം കമ്മികള്‍ തന്നെ സരിനായി വോട്ട് പിടിക്കാനിറങ്ങണം എന്ന തരത്തില്‍ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.  

ENGLISH SUMMARY:

Porali Vasu shared p Sarin's old post against pinarayi vijayan