തന്‍റെ നിരപരാധിത്വം നിയമവഴിയില്‍ തെളിയിക്കുമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പിപി.ദിവ്യയുടെ കുറിപ്പിലെ വരികള്‍ക്കെതിരെയാണ് ഫെയ്സ് ബുക്കില്‍ രൂക്ഷവിമര്‍ശനം. ‘നിന്‍റെ ഒക്കെ ഒരു തലമുറ നിലനിൽക്കും ഒരു മനുഷ്യന്‍റെ ശാപം. ഒരു കുടുംബത്തെ അനാഥമാക്കിയ കണ്ണിൽ ചോരയില്ലാത്ത സ്ത്രീ, കുറ്റബോധം മരണം വരെ ഒപ്പമുണ്ടാവും…തീർച്ച,രാജി വെച്ചതുകൊണ്ട് മാത്രം നിങ്ങൾ പരിശുദ്ധയാകില്ല’, ഇങ്ങനെ പോകുന്നു കമന്‍റുകള്‍. നവീന്‍ ബാബുവിന്‍റെ മരണത്തിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ദിവ്യ നേരിടുന്നത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കാന്‍ സി.പി.എം. തീരുമാനിച്ചതിന് പിന്നാലെയായിരുന്നു രാജിവെച്ചതായി ദിവ്യ അറിയിച്ചത്. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തുവെന്നും ദിവ്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എ.ഡി.എം. നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ടെന്നും കുടുംബത്തിന്‍റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും പറഞ്ഞ ദിവ്യ പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും വ്യക്തമാക്കി. തന്‍റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് താന്‍ നടത്തിയത്. എങ്കിലും പ്രതികരണത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ശരിവെക്കുന്നുവെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.