സൈബറിടത്തെ വിമര്‍ശനങ്ങളെ പറ്റി മനസ് തുറന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യവര്‍മ. തിരുവിതാംകൂർ രാജാവിന് കൊമ്പുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നതെന്നും അതിനൊന്നിനും മറുപടി കൊടുത്തിട്ടില്ലെന്നും ഞങ്ങളെക്കുറിച്ച് അറിയാത്തവരാണ് കൂടുതലും ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും ആദിത്യവർമ പറയുന്നു. തമ്പുരാൻ എന്ന് ഉദ്ദേശിക്കുന്നത് ജാതിയാണെന്നും ജനിച്ച സമയത്ത് ഒരുപാട് ഭൂമി കൊട്ടാരത്തിനായി ഉണ്ടായിരുന്നുവെന്നും കാലക്രമേണ പല കാരണങ്ങൾ കൊണ്ട് ഭൂമി നഷ്ടപ്പെട്ടുവെന്നും ആദിത്യവർമ പറയുന്നു. ഒരു യൂട്യൂബ് ചാനലിന്‍റെ അഭിമുഖത്തിലാണ് ആദിത്യവർമയുടെ പ്രതികരണം
ആദിത്യവർമയുടെ വാക്കുകള്‍
'തമ്പുരാൻ എന്ന് ഉദ്ദേശിക്കുന്നത് ജാതിയാണ്. തമ്പുരാൻ ജാതിയിൽ ജനിച്ച ആദിത്യ വർമ എന്നാണ് പേര്. തമ്പുരാൻ എന്നുവച്ചാൽ രാജാവ് എന്നല്ല അർത്ഥം. എന്റെ ലൈസൻസിലും പാസ്‌പോർട്ടിലും ആദിത്യ വർമ എന്നുമാത്രമേ ചേർത്തിട്ടുളളൂ. പക്ഷെ ആധാറിൽ പ്രിൻസ് ആദിത്യ വർമയെന്നാണ്. ഇനി അത് ആർക്കെങ്കിലും ഇഷ്ടപ്പെടാതെ വരുമോ, അതറിയില്ല. കവടിയാർ കൊട്ടാരത്തിലുളള എല്ലാ സാധനങ്ങൾക്കും 60 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട്. കെട്ടിടത്തിന്റെ രീതിയനുസരിച്ച് ഇനി പുതിയ സാധനങ്ങൾ വാങ്ങിവയ്ക്കാനും സാധിക്കില്ല. കൊട്ടാരത്തിൽ എസിയും ഇല്ല. പഴയകാലത്തെ ഫാനുകളുണ്ട്. അത് പ്രവർത്തിപ്പിക്കുമ്പോൾ നല്ല അളവിൽ വൈദ്യുതി ആകുന്നതുകൊണ്ട് പുതിയ ഫാനുകൾ ഘടിപ്പിക്കുകയായിരുന്നു.
ജനിച്ച സമയത്ത് ഒരുപാട് ഭൂമി കൊട്ടാരത്തിനായി ഉണ്ടായിരുന്നു. കാലക്രമേണ പല കാരണങ്ങൾ കൊണ്ട് ഭൂമി നഷ്ടപ്പെട്ടു. നിലവിൽ കൊട്ടാരത്തിന്റെ അറ്റകുറ്റ പണികൾക്കാണ് ചെലവ് കൂടുതൽ. പണി തീരാത്ത വീടുപോലെയാണ്. പണ്ട് 40 മുതൽ 50 വരെ തൊഴിലാളികളും പൂന്തോട്ടം പരിപാലിക്കുന്നതിന് പ്രത്യേകം തൊഴിലാളികളും ഉണ്ടായിരുന്നു. ഇപ്പോൾ അത്രയും ആളുകളെ കിട്ടാനില്ല. അവരുടെ കൂലിയും മറ്റൊരു കാരണമാണ്. രാജ കുടുംബാംഗങ്ങളുടെ കൈയിൽ ഒരുപാട് പണമുണ്ടായിരുന്നെങ്കിൽ കൊട്ടാരത്തിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ. ഞങ്ങൾ സാധാരണ ഒരു കുടുംബം പോലെയാണ് ജീവിക്കുന്നത്.