ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ നിർവഹണ ഏജൻസികൾക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. മാർച്ച് 13 ന് തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ആറ്റുകാൽ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ വിഭാഗം ഡിഎം പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനുള്ള നടപടികൾ, സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ, മെഡിക്കൽ ടീം, ആംബുലൻസ് എന്നിവ സജ്ജീകരിക്കാനുള്ള നടപടികൾ, കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ, പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാനുള്ള നടപടികൾ, റോഡ് കൃത്രിമ മഴയിലൂടെ വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയവ തിരുവനന്തപുരം നഗരസഭ സ്വീകരിച്ചിട്ടുണ്ട്.
ജലവും ജലസ്രോതസ്സും ടെസ്റ്റ് ചെയ്യുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ, ദുരന്തങ്ങൾ ഉണ്ടായാൽ ഒഴിവാക്കുന്നതിനും നഗരത്തിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിൽ 10 ബെഡ് വീതം മാറ്റിവയ്ക്കാനും അതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കാനും ആരോഗ്യവകുപ്പ് നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
പൊങ്കാല ദിവസം 700 ഓളം കെഎസ്ആർടിസി ബസുകൾ സ്പെഷൽ സർവീസ് നടത്തും. ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും കെഎസ്ഇബിയുടെ കൺട്രോൾ റൂം പ്രവർത്തിക്കും. ആറ്റുകാൽ പരിസരത്ത് 15 സ്ഥലങ്ങളിലായി ഡ്യൂട്ടിക്ക് ജീവനക്കാരെ കെഎസ്ഇബി വിന്യസിച്ചു.
ആറ്റുകാൽ ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പ്രധാനപ്പെട്ട 12 റോഡുകളിൽ ആറെണ്ണം ബി എം ആൻഡ് ബി സി ചെയ്ത് നവീകരിച്ചു. മൂന്ന് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. ഓട വൃത്തിയാക്കൽ, പൊട്ടിയ സ്ലാബുകൾ മാറ്റിവയ്ക്കുന്ന പ്രവൃത്തി,അപകടാവസ്ഥയിലുള്ള വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി തുടങ്ങിയവ പൂർത്തീകരിച്ചു. ലീഗൽ മെട്രോളജി വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനങ്ങൾ തുടങ്ങി. എക്സൈസ് വകുപ്പ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിപ്പിക്കും. വനിതാ ജീവനക്കാരുടെ സേവന സാന്നിധ്യവും ഉണ്ടാകും. പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് വാട്ടർ അതോറിറ്റി ഉത്സവ മേഖലയെ മൂന്ന് സോണുകളായി തിരിച്ചു പ്രവർത്തനങ്ങൾ നടത്തുകയാണ്.
ആറ്റുകാൽ ക്ഷേത്ര പരിസരവും നഗരപ്രദേശങ്ങളും ആറ്റുകാൽ സെക്ടർ, ഈസ്റ്റ് ഫോർട്ട്, കിള്ളിപ്പാലം, തമ്പാനൂർ, സിറ്റി ഔട്ടർ എന്നിങ്ങനെ 5 സെക്ടറുകൾ ആയി തിരിച്ച് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കണ്ട്രോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. വിശ്വാസികൾക്ക് പൊങ്കാല സമർപ്പണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.