മലപ്പുറം ജില്ലയിൽ പതിനായിരം പ്ളസ് വൺ സീറ്റുകൾ കുറവെന്ന് കണക്കുകൾ. സപ്ളിമെന്ററി അലോട്ട്മെന്റ് വിശദാംശങ്ങൾ പുറത്തുവന്നപ്പോഴാണ് മലപ്പുറത്തെ സീറ്റ് പ്രതിസന്ധി വ്യക്തമായത്. അർഹരായ എല്ലാവർക്കും സീറ്റ് ലഭിക്കുന്നതുവരെ ലീഗ് വെറുതെ നോക്കിയിരിക്കില്ലെന്ന് പി.എം.എ.സലാം പറഞ്ഞു.
സപ്ളിമെന്ററി പ്രവേശനപട്ടിക പുറത്തു വരുമ്പോൾ മലപ്പുറം ജില്ലയിൽ മാത്രം അധികമായി വേണ്ടത് പതിനായിരം സീറ്റുകൾ. ഇപ്പോൾ മലപ്പുറത്തു ബാക്കിയുള്ള സീറ്റുകൾ 6937ആണ്. സപ്ളിമെന്ററി ലിസ്റ്റിൽ ആകെ അപേക്ഷകർ 16881 വിദ്യാർഥികളാണ്. ആകെ 7000 ത്തോളം പേർക്കാണ് സീറ്റ് വേണ്ടിവരിക എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറഞ്ഞിരുന്നത്.
സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചാൽ മാത്രമെ പ്രശ്നപരിഹാരത്തിന് സാധ്യതയുള്ളൂ. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ 222 വിദ്യാർഥികൾ പുറത്തുനിൽക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചതോടെ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമായെന്ന് പി.എം. എ. സലാം പ്രതികരിച്ചു. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും വിദ്യാഭ്യസ വകുപ്പ് ബാച്ച് അനുവദിക്കുന്നതിൽ തീരുമാനം എടുക്കുക.