ഒരു പെണ്‍കുട്ടിക്ക് തന്റെ വിവാഹവസ്ത്രങ്ങളെക്കുറിച്ചുള്ള സങ്കൽപങ്ങള്‍ ചെറുതൊന്നുമായിരിക്കില്ല. വിവാഹ വസ്ത്രങ്ങളിലെ വ്യത്യസ്തതയും കൗതുകങ്ങളും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാകാറുമുണ്ട്. അതിർത്തി കടന്ന് ഈ വധുവിനെ തേടിയെത്തിയ വിവാഹവസ്ത്രത്തിന് ചരിത്രവുമായും ബന്ധമുണ്ട്.
ഇന്ത്യക്കാരിയായ മുത്തശ്ശിയുടെ വിവാഹവസ്ത്രം അണിഞ്ഞായിരുന്നു പാകിസ്ഥാൻകാരിയായ ഹബീബ റഹ്മാന്റെ വിവാഹം. ലഹങ്കയോടൊപ്പം സെയ്ജ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടകൂടി ആയപ്പോൾ ലുക്ക് ക്ലാസിക്. ഇന്ത്യൻ വസ്ത്രത്തില്‍ തിളങ്ങിയ പാക് വധു രണ്ട് സംസ്കാരങ്ങളുടെ കൂടി പ്രതീകമായി. നിറയെ വര്‍ക്കുകളും ഫ്ലോറല്‍ ഡിസൈനിങ്ങുമായിരുന്നു ലഹങ്കയുടെ ഹൈലൈറ്റ്
ഫയ്സ സമീ എന്നാണ് മുത്തശ്ശിയുടെ പേര്. അവർക്കൊപ്പമാണ് കൊച്ചുമകളായ ഹബീബ വസ്ത്രത്തിന്റെ മിനുക്കുപണികള്‍ ആരംഭിച്ചത്. മുത്തശ്ശിയുടെ പാരമ്പര്യത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ഹബീബ വെളിപ്പെടുത്തി. വസ്ത്രത്തോടൊപ്പം പ്രൗഢമായ ആഭരണങ്ങൾ അണിഞ്ഞതും ബ്രൈഡൽ ലുക്ക് ഗംഭീരമാക്കി. വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകൾക്ക് വേണ്ടി തയാറാക്കിയ വസ്ത്രങ്ങൾക്കും ഉണ്ടായിരുന്നു ഇന്ത്യൻ ടച്ച്.
ഫാഷന്‍ സങ്കല്‍പങ്ങള്‍ ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും. കാലഘട്ടത്തിനനുസരിച്ച് അതില്‍ മാറ്റം വരികയും ചെയ്യും. പല സംസ്കാരങ്ങളിലെ വസ്ത്രരീതികള്‍ മിക്സ് ചെയ്യുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട് ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തിന് പേസ്റ്റല്‍ കളറും വെസ്റ്റേണ്‍ ടച്ചും കൊണ്ടുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു, എന്നാല്‍ അവ ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിന്ന് വിട്ടുമാറിയതുമില്ല.