alapuzha-bypass

ആലപ്പുഴ ബൈപ്പാസ് ഈ വര്‍ഷവും യാഥാര്‍ഥ്യമാകില്ല. റയിൽേവ മേല്‍പ്പാലം നിര്‍മിക്കാനുള്ള സുരക്ഷാ കമ്മിഷണറുടെ അനുമതി നീളുന്നതാണ് പ്രധാന തടസം. കരാറെടുത്ത കമ്പനി പ്രവര്‍ത്തികള്‍ നീട്ടികൊണ്ടുപോകുന്നെന്നും ആക്ഷേപമുണ്ട്

ഓരോ അവലോകനയോഗത്തിലും പൊതുമരാമത്ത് മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കും. ഉദ്യോഗസ്ഥര്‍ക്കാണെങ്കില്‍ ഒരു മാറ്റവുമില്ല. കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കും. കരാറുകാര്‍ക്ക് ഒരു കുലുക്കവുമില്ല

ആലപ്പുഴ ബൈപ്പാസ് എന്ന സ്വപ്നത്തിന് മുപ്പതുവര്‍ഷത്തിലേറെ പഴക്കമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പണി തുടങ്ങിയത്. കൊമ്മാടി നിന്ന് ആരംഭിച്ച് കളര്‍കോട് വരെ നീളുന്ന ബൈപ്പാസിന്റെ സിംഹഭാഗവും മേല്‍പാലമാണ്. റെയില്‍വെയ്ക്ക് മുകളിലൂടെയുള്ള രണ്ടു പാലങ്ങളുടെ പണി ഇപ്പോഴും അക്കരയിക്കരെ നല്‍ക്കുകയാണ്. ഇടയ്ക്കിടെ പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനത്തിന് വരെ തീയതി കുറിക്കുമെങ്കിലും വന്നുവന്ന് മന്ത്രിക്കുവരെ മടുത്ത മട്ടാണ്. 

ബൈപാസ് നിർമാണത്തിലെ പ്രധാന പ്രവൃത്തിയായ മേൽപ്പാലങ്ങൾക്കായുള്ള ഗർഡറുകൾ എത്തിച്ചേരുന്നത് ഇനിയും നീളും. മൂന്നു ഗർഡറുകൾ ഹൈദരാബാദിൽ നിന്നാണ് എത്തേണ്ടത്. അത് ഇതുവരെ പുറപ്പെട്ടിട്ടില്ല.  കുതിരപ്പന്തി, മാളികമുക്ക്  മേൽപ്പാലങ്ങൾക്കായി 10 ഗർഡറുകളാണ് എത്തിക്കേണ്ടത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് വന്നത്. ഗർഡറുകൾ എത്തിയാലും റയിൽേവ സുരക്ഷാ കമ്മിഷണറുടെ അനുമതിയോടെയേ പണികൾ ആരംഭിക്കാൻ സാധിക്കൂ. അതാണെങ്കില്‍ അനിശ്ചിതമായി നീളുകയാണ്.