ഇടതുപക്ഷം രണ്ടുതവണ പയറ്റിയിട്ടും ഫലം കാണാതെ പോയ അവിശ്വാസ പ്രമേയം ഇത്തവണയെങ്കിലും ഗുണം ഉണ്ടാക്കുമോ എന്ന ചർച്ചകളാണ് കോട്ടയം നഗരസഭയിൽ സജീവമാകുന്നത്.. സർക്കാർ ഉദ്യോഗസ്ഥൻ 3 കോടി രൂപ തട്ടിയ കേസിൽ ഭരണസമിതിയുടെ ഗുരുതര വീഴ്ച ആരോപിച്ചാണ് ഇടതുപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. പിന്തുണയ്ക്കാതെ ബിജെപി മാറി നിൽക്കുന്നതോടെ ഇത്തവണയും അവിശ്വാസ പ്രമേയം പാസ്സാകാനുള്ള സാധ്യത ഇല്ല
നഗരസഭയിലെ ഭരണ സ്തംഭനം ആരോപിച്ച് 2021 ലാണ് സിപിഎം ആദ്യ അവിശ്വാസ പ്രമേയം കോട്ടയം നഗരസഭയിലെ യുഡിഎഫ് ഭരണത്തിനെതിരെ കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയം പാസായി എങ്കിലും വോട്ടെടുപ്പിൽ ഭാഗ്യം തുണച്ചത് യുഡിഎഫിന്റെ ബിൻസി സെബാസ്റ്റ്യനെ തന്നെ. നഗരസഭയിലെ ബിജെപി ഇടതുപക്ഷ കൂട്ടുകെട്ട് കോൺഗ്രസിന് ആയുധവുമായി.. ഒരു നഗരസഭ കൗൺസിലറിന്റെ മരണത്തിന് പിന്നാലെയാണ് രണ്ടാമത്തെ അവിശ്വാസ പ്രമേയം..
ആരുടെയും ഭരണ നേട്ടത്തിന് കൂട്ടുനിൽക്കാൻ ഇല്ലെന്ന് പറഞ്ഞ ബിജെപി മാറിയതോടെ അവിശ്വാസ പ്രമേയം പാസായില്ല.. മൂന്നാമത്തെ അവിശ്വാസപ്രമേയത്തിൽ എത്തിനിൽക്കുമ്പോഴും ബിജെപി നിലപാട് ഇതുതന്നെയാണ്.. നാളെ ജില്ലാ ബിജെപി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ നിലപാട് അടിവരയിട്ട് ഉറപ്പിക്കും.. മൂന്നു കോടിയിലധികം രൂപ തട്ടിയ കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്ന പ്രതി അഖിൽ സി വർഗീസിനെ പിടികൂടാൻ കഴിയാത്ത ഇടതുപക്ഷ സർക്കാരിനെതിരെയാണ് യുഡിഎഫ് വിരൽ ചൂണ്ടുന്നത്.. 52 അംഗ കൗൺസിലിൽ യുഡിഎഫിന് 22 ഉം എൽഡിഎഫിന് 22 കൗൺസിലർമാരാണ് ഉള്ളത്..27 അംഗങ്ങൾ പിന്തുണച്ചാലേ അവിശ്വാസ പ്രമേയം പാസാകൂ എന്നിരിക്കെ ബിജെപി പിന്തുണയ്ക്കായി ചർച്ച നടത്തുകയാണ് ഇടതുപക്ഷ നേതാക്കൾ