ബ്രഹ്മപുരത്തെ ബയോമൈനിങ് അടുത്ത വർഷം ഏപ്രിലോടെ പൂർത്തികരിക്കാനാകുമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം.അനിൽകുമാർ. കരാർ ഏറ്റെടുത്ത ഭൂമി കമ്പനി ദിവസേന 1500 മുതൽ 2000 മെട്രിക് ടണ്‍ വരെ ബയോ മൈനിങ് നടത്തുന്നുണ്ട്. ഭൂമിയ്ക്ക് അടിയിലെ മാലിന്യങ്ങളും തരം തിരിക്കുന്നുണ്ടെന്ന് കമ്പനി അധികൃതരും വ്യക്തമാക്കി.
കൊച്ചിക്കാരുടെ എക്കാലത്തെയും വലിയ തലവേദനയാണ് ബ്രഹ്മപുരം. 2023 ലെ തീ പിടുത്തതിന് പരിഹാരമായി ആണ് ബ്രഹ്മപുരത്തു ബയോ മൈനിങ് ആരംഭിച്ചത്. 2024 ഫെബ്രുവരി മുതൽ ഇതുവരെ 2.93 ലക്ഷം മെട്രിക് ടൺ മാലിന്യം സംസ്ക്കരിച്ചതായി ആണ് കരാർ ഏറ്റെടുത്ത ഭൂമി ഗ്രീൻ എനർജി കമ്പനി വ്യക്തമാക്കി. 2025 ഏപ്രിൽ മാസത്തോടെ ബയോ മൈനിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് മേയർ എം. അനിൽ കുമാർ പറഞ്ഞു.
കാലങ്ങളായി ബ്രഹ്മപുരത്തു അടിഞ്ഞു കൂടിയ മാലിന്യങ്ങൾതരം തിരിച്ചു സംസ്ക്കരിക്കുന്നതാണ് ബയോ മൈനിങ് പദ്ധതി. ജൈവ മാലിന്യങ്ങൾ തരം തിരിച്ചു വളമാക്കി മാറ്റുന്നുണ്ട്. സിമന്റ് ഫാക്ടറികൾക്ക് ഇന്ധനമായി ഉപയോഗിക്കാൻ മറ്റുള്ളവ കയറ്റി അയക്കുകയും ചെയ്യുന്നു. ബ്രഹ്മപുരത്തെ മൂന്ന് മീറ്റർ ആഴത്തിൽ ഉള്ള മാലിന്യങ്ങൾ ബയോ മൈനിങ്ങിലൂടെ കമ്പനി സംസ്ക്കരിക്കുന്നുണ്ട്. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ വേർതിരിക്കുകയും സംസ്ക്കരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് തുടർ പദ്ധതി ആവിഷ്‌ക്കരിക്കുകയാണെന്നും മേയർ വ്യക്തമാക്കി.