പരമ്പരാഗത മൽസ്യതൊഴിലാളികൾ കൊടുങ്ങല്ലൂർ അഴീക്കോട് ഫിഷറീസ് ഓഫിസ് വളപ്പിലേയ്ക്ക് ഇരച്ചു കയറി. പൊലീസ് വലയം തള്ളിമാറ്റി തൊഴിലാളികൾ കുതിച്ചു. നിരോധിച്ച വലയിൽ മീൻപിടിക്കുന്ന ബോട്ടുകളെ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
രാഷ്ട്രീയം മറന്ന് മൽസ്യ തൊഴിലാളികൾ ഒന്നിച്ചായിരുന്നു സമരം. നിരോധിത വലയെറിഞ്ഞ് ബോട്ടുകാർ മീൻ പിടിക്കുന്നതാണ് പ്രതിഷേധത്തിന് കാരണം . ആഴക്കടലിൽ ചെറിയ മത്സ്യക്കുഞ്ഞുങ്ങളെ പോലും നിരോധിത വലയിൽ പിടിക്കുകയാണ്. പരമ്പരാഗത മൽസ്യ തൊഴിലാളികൾക്ക് ഇനി മീൻ കിട്ടാത്ത അവസ്ഥ. കൊടുങ്ങല്ലൂർ ഫിഷറീസ് ഓഫീസിലേക്ക് ആയിരുന്നു മാർച്ച്. 200 മീറ്റർ അകലെ പോലീസ് തടഞ്ഞു. പൊലീസിനെ തള്ളി മാറ്റി മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസിലേക്ക് കുതിച്ചു. ഓഫീസിന് പൊലീസ് കാവൽ നിന്നു. നേതാക്കൾ ഇടപെട്ടാണ് മത്സ്യത്തൊഴിലാളികളെ ശാന്തരാക്കിയത്. പിന്നീട്, ഓഫീസ് വളപ്പിൽ കുത്തിയിരുന്ന് സമരം നടത്തി.
ഇനിയും നിരോധിത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടഞ്ഞില്ലെങ്കിൽ കുടുംബസമ്മേതം സമരത്തിന് ഇറങ്ങുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.