ശാപമോക്ഷം കിട്ടാതെ തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ്. ലക്ഷങ്ങൾ മുടക്കി പണിത സ്റ്റാന്‍റ് രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ ആവാസ കേന്ദ്രമാണ്. ബസ് തൊഴിലാളികളും യാത്രക്കാരും പരാതി പറഞ്ഞ് മടുത്തെങ്കിലും അധികാരികൾ കണ്ണടച്ച മട്ടാണ്.
കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്ത് നിന്നും ബസ് കയറാൻ ശക്തൻ സ്റ്റാന്‍റിലെത്തിയാൽ ആരായാലും ഒന്ന് മുഖം ചുളിക്കും പത്ത് വർഷം മുൻപ് പണിത സ്റ്റാന്റിൽ വൃത്തിയുള്ള അന്തരീക്ഷമോ വെളിച്ചമോ ഇല്ല. മഴ പെയ്താൽ ചെളിക്കുളമാകും. ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്രായമവർ ഉൾപ്പടെ കുഴിയിൽ വീണ് പരുക്ക് പറ്റിയിട്ടുണ്ട്.
ബസ് സ്റ്റാന്‍റിൽ ദിവസം തോറും ഫീസ് നൽകുന്നതോടൊപ്പം ശുചിമുറി ഉപയോഗിക്കാൻ പണം ഈടാക്കുന്നത് ബുദ്ധിമുട്ടാണെന്നും ബസ് ജീവനക്കാർ പറയുന്നു. വേനൽക്കാലത്ത് ഇവർക്ക് വെള്ളം കുടിക്കാൻ 20 രൂപ മുടക്കണം. ഇതിനൊരു മാറ്റം വരാൻ അധികാരികളാരും ഇടപെടുന്ന ലക്ഷണവുമില്ല.