മലപ്പുറം തിരൂരില്‍ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പത്ത് പവൻ സ്വർണവും പണവും കവർന്നു. കാരത്തൂർ മർക്കസ് റോഡിന് സമീപം കല്ലിങ്ങൽ മൊയ്തീൻകുട്ടിയുടെ വീട്ടിലാണ് ചൊവ്വാഴ്ച്ച പകൽ മോഷണം നടന്നത്. വീട്ടുകാർ രാവിലെ ആശുപത്രിയിൽ പോയ സമയം നോക്കിയാണ് കളളന്‍ അകത്തു കടന്നത്.
മൊയ്തീൻ കുട്ടിയുടെ ഭാര്യ കദീജയുടെ ശസ്ത്രക്രീയക്കായി കുടുംബം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയ സമയം നോക്കിയാണ് മോഷണം നടന്നത്. വീടിന്‍റെ പിറകുവശത്തെ ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സ്കൂൾ വീട്ട് കുട്ടികൾ എത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് കറിപൊടികൾ വിതറിയത് ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടികൾ അടുത്തുള്ള ബന്ധുകെളെ വിവരം അറിയിച്ചു.
അലമാരികളിൽ സൂക്ഷിച്ച പത്ത് പവനിലധികം തൂക്കമുളള സ്വർണാഭരണങ്ങളാണ് മോഷണം പോയത് ഈ വീട്ടില്‍ മുന്‍പും മോഷണശ്രമം നടന്നിട്ടുണ്ട്. തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.