Maranalloor-Murder

തിരുവനന്തപുരം മാറനല്ലൂരില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. മകനൊപ്പം താമസിച്ചിരുന്ന ജയയാണ് മരിച്ചത്. മകന്‍ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയയും മകന്‍ ബിനുവും മാത്രമാണ് മാറനല്ലൂര്‍ കൂവളശേരി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ താമസിച്ചിരുന്നത്. രോഗം അലട്ടിയിരുന്നതുകൊണ്ട് ജയ പുറത്തേക്കൊന്നും അധികം പോയിരുന്നില്ല. ബിനു ഊരൂട്ടമ്പലത്ത് പച്ചക്കറിക്കടയില്‍ ജോലിക്ക് നില്‍ക്കുകയാണ്.  

 

ഇന്ന് രാവിലെ പത്ത് മണിയോടെ അയല്‍ക്കാരാണ് ജയ വീടിനുള്ളിലെ നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. ആ സമയം ബിനു വീട്ടിലുണ്ടായിരുന്നില്ല. അയല്‍ക്കാര്‍ ബിനുവിനെ വിളിച്ചുവരുത്തി. ഒപ്പം പൊലീസിനെയും വിളിച്ചു. പൊലീസ് വരുന്നതിന് മുന്‍പ് ബിനുവെത്തി ജയയെ നിലത്ത് നിന്ന് കട്ടിലില്‍ കയറ്റിക്കിടത്തി. പക്ഷെ പൊലീസെത്തിയതോടെ ജയ മരിച്ചതായി സ്ഥിരീകരിച്ചു. മുഖത്തും കഴുത്തിലുമെല്ലാം മര്‍ദനമേറ്റ അടയാളങ്ങളുമുണ്ട്. അതോടെയാണ് ബിനുവിനെ കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ബിനു ജയയെ മര്‍ദിക്കാറുണ്ടായിരുന്നൂവെന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു. അതിനാല്‍ ജയയെ മര്‍ദിച്ച് കൊന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.