TOPICS COVERED

റോഡിലെ കുഴിയില്‍ വീണ് രണ്ടു യുവാക്കളുടെ ജീവനെടുത്ത കൊല്ലത്തെ തീരദേശറോഡിന്റെ ടാറിങ് ഇനിയും വൈകും. കഴിഞ്ഞ ഓഗസ്റ്റില്‍ മൂന്നുകോടി എഴുപത്തിയാറു ലക്ഷം രൂപയ്ക്ക് ഭരണാനുമതി ആയതാണെങ്കിലും സാങ്കേതിക അനുമതി വൈകുകയാണ്. 

റോ‍‍ഡില്‍ ടാര്‍ വീഴാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണമെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥരാണ് ഇനി മറുപടി നല്‍കേണ്ടത്. കൊണ്ടേത്ത് പാലം മുതല്‍ ഇരവിപുരം പാലം വരെയുളള രണ്ടു കിലോമീറ്റര്‍ റോഡ് ഗതാഗതയോഗ്യമാക്കാന്‍ മൂന്നുകോടി എഴുപത്തിയാറു ലക്ഷം രൂപ അനുവദിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ഭരണാനുമതി ആയതാണ്.ഇനി സാങ്കേതിക അനുമതി ലഭിച്ചാലേ ടെന്‍ഡര്‍ നടപടിയിലേക്ക് കടക്കുകയുളളു. റോഡ് ടാര്‍ ചെയ്യാനായി കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ഇടപെട്ടതാണെന്നും നല്ല ഉറപ്പുളള റോഡ് വരുമെന്നും എം നൗഷാദ് എംഎല്‍എ മനോരമ ന്യൂസിനോട് പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപ്പോക്കും യഥാസമയം നിര്‍മാണം പൂര്‍ത്തിയാത്താക്കാന്‍ കരാറുകാരെ കിട്ടാത്തതുമാണ് ജനപ്രതിനിധികള്‍ക്കും പേരുദോഷം ഉണ്ടാക്കുന്നത്. 

ENGLISH SUMMARY:

The tarring of the Kollam coastal road will be further delayed.