ലൈംഗിക ആരോപണത്തെത്തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചൊഴിഞ്ഞു. പ്രസിഡന്റ് മോഹന്‍ലാല്‍ ഉൾപ്പെടെ അമ്മ ഭരണസമിതിയുടെ 17 അംഗങ്ങളും രാജിവച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലാണ് കൂട്ടരാജിയെന്ന നിര്‍ണായക തീരുമാനമുണ്ടായത്. ഇനിയും ആക്രമണം വരുമെന്ന മുന്നറിയിപ്പോടെ, രാജിയാണ് ഉചിതമെന്ന നിര്‍ദേശം മോഹന്‍ലാലാണ് മുന്നോട്ടുവച്ചത്. മമ്മൂട്ടിയുമായി സംസാരിച്ച ശേഷമായിരുന്നു നീക്കം. അമ്മയ്ക്ക് തെറ്റിപ്പോയെന്ന് പരസ്യമായി പറഞ്ഞ പൃഥ്വിരാജിനെതിരെ വാട്സാപ്പ് യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. അതിനിടെ മുകേഷിനെതിരായ ആരോപണത്തില്‍ നടി പൊലീസില്‍ പരാതി നല്കി. സിനിമാമേഖലയില്‍ നിന്നുള്ള ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.