ആവേശം അവസാനപന്തുവരെ നീണ്ട കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് കീഴടക്കി ഇന്ത്യ ലോകകിരീടം വീണ്ടെടുത്തു. അവസാനഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യപന്ത് ഡേവിഡ് മില്ലർ ബൗണ്ടറിക്ക് മുകളിലേക്ക് പറത്തി. റോപ്പിന് തൊട്ടടുത്തുനിന്ന സൂര്യകുമാർ യാദവ് പന്ത് കൈക്കലാക്കുമ്പോഴേക്കും നിലതെറ്റി. എന്നാൽ കയ്യിലൊതുങ്ങിയ പന്ത് വായുവിലേക്കെറിഞ്ഞ സൂര്യ തിരികെ മൈതാനത്തിലേക്ക് ചാടുമ്പോൾത്തന്നെ പന്ത് വീണ്ടും കൈക്കലാക്കി. സമ്മർദത്തിന്റെ പരകോടിയിൽ നിൽക്കേ അതിമനോഹരമായ ക്യാച്ച്. ഇന്ത്യയുടെ ജയമുറപ്പിച്ച നിമിഷം. അവസാന ഓവറിലെ അഞ്ചാം പന്തിൽ റബാഡയെ പാണ്ഡ്യ കുൽദീപ് യാദവിന്റെ കയ്യിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു. 2007നുശേഷം ഇന്ത്യ ആദ്യമായി ലോകചാംപ്യന്മാർ! ലോകകപ്പിന്‍റെ താരമായി ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടു. 8 മല്‍സരങ്ങളില്‍ നിന്ന് ബുംറ നേടിയത് 15 വിക്കറ്റുകളാണ്.
177 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ബുമ്രയുടെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് ഓപ്പണർ റീസ ഹെൻറിക്സിന്റെ ഓഫ് സ്റ്റംപ് ഇളക്കി കടന്നുപോയി. അർഷ്ദീപ് സിങ്ങിന്റെ രണ്ടാം ഓവറിലെ മൂന്നാംപന്തിൽ ബാറ്റുവച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനും പിഴച്ചു. വൈഡ് ലൈനിൽ വന്ന പന്ത് ബാറ്റിലുരസി നേരെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ കൈകളിലേക്ക്. ദക്ഷിണാഫ്രിക്ക രണ്ടുവിക്കറ്റിന് 12 റൺസ്! സ്റ്റേഡിയത്തിൽ വുവുസേലകളുടെ ആരവം. എന്നാൽ തുടർന്നുവന്ന ട്രിസ്റ്റൻ സ്റ്റബ്സ് ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കി. 21 പന്തിൽ ഒരു സിക്സും മൂന്ന് ഫോറുമടക്കം 31 റൺസെടുത്ത സ്റ്റബ്സിനെ അക്ഷർ പട്ടേൽ ക്ലീൻ ബോൾഡാക്കിയതോടെ ഇന്ത്യ മൽസരത്തിലേക്ക് തിരിച്ചുവന്നു.
എന്നാൽ ഓപ്പണർ ക്വിന്റൺ ഡി കോക്ക് ഒരുവശത്ത് ഉറച്ചുനിന്നു. അപകടകാരിയായ ഹെൻറിച്ച് ക്ലാസൻ ഒപ്പമെത്തിയതോടെ കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി. തുടരെ സിക്സറുകൾ പറത്തി ക്ലാസൻ ഇന്ത്യയെ വിറപ്പിച്ചു. രോഹിത് ശർമ ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പന്ത്രണ്ടാം ഓവറിൽ അർഷ്ദീപ് സിങ്ങിനെ തിരിച്ചുവിളിച്ച രോഹിത്തിന്റെ നീക്കം ഫലം കണ്ടു. ഡി കോക്ക് തേഡ് മാനിലേക്ക് ഉയർത്തിവിട്ട പന്ത് കുൽദീപ് യാദവിന്റെ കൈകളിൽ! ദക്ഷിണാഫ്രിക്ക നാലിന് 106. ഡേവിഡ് മില്ലറിനൊപ്പം ക്ലാസ്സൻ കടന്നാക്രമണം തുടർന്നപ്പോൾ ഇന്ത്യ പതറി.
എന്നാൽ പതിനാറാം ഓവറിലെ ആദ്യപന്തിൽ ഹാർദിക് പാണ്ഡ്യ ക്ലാസിനെ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും തിരിച്ചെത്തി.ഡേവിഡ് മില്ലറെയും പാണ്ഡ്യ തന്നെ മടക്കിയതോടെ ഇന്ത്യ വിജയം മണത്തു. മാർക്കോ ജാൻസണെ ബുമ്ര ക്ലീൻ ബോൾഡാക്കി. കേശവ് മഹാരാജും ആൻറിച് നോർജ്യെയും പുറത്താകാതെ നിന്നു.
ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റിന് 176 റൺസെടുത്തു. ട്വന്റി 20 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. ഇന്ത്യൻ ഇന്നിങ്സിന്റെ ആദ്യ 9 പന്തുകളിൽ വിരാട് കോലിയും രോഹിത് ശർമയുടെ മോഹിപ്പിക്കുന്ന തുടക്കം നൽകിയെങ്കിലും രണ്ടാമത്തോ ഓവറിൽത്തന്നെ എല്ലാം കീഴ്മേൽ മറിഞ്ഞു. പത്താം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഷോട്ട് പിഴച്ചു. കേശവ് മഹാരാജിൻ്റെ പന്തിൽ ഹെൻറിച്ച് ക്ലാസന് ക്യാച്ച്. അതേ ഓവറിലെ അവസാനപന്തിൽ സ്വീപ്പിന് ശ്രമിച്ച ഋഷഭ് പന്തിനും അടിതെറ്റി. കീപ്പർ ക്വിന്റൻ ഡി കോക്കിന് ക്യാച്ച്! പവർ ഹിറ്റർ സൂര്യകുമാർ യാദവിലായിരുന്നു പിന്നീട് ഇന്ത്യയുടെ പ്രതീക്ഷയത്രയും. എന്നാൽ നാലുപന്തിൽ മൂന്ന് റൺ മാത്രമെടുത്ത സൂര്യ റബാഡയെ സിക്സിന് തൂക്കാൻ ശ്രമിച്ചെങ്കിലും ടൈമിങ് പിഴച്ചു. വീണ്ടും ക്ലാസന് ക്യാച്ച്.
ഈ സമയമത്രയും ഒരറ്റത്ത് വിരാട് കോലി റൺറേറ്റ് താഴാതെ പിടിച്ചുനിർത്തി. ആദ്യ പവർപ്ലേയിൽ ഇന്ത്യ നേടിയത് 3 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടിയ അക്ഷർ പട്ടേൽ കോലിക്ക് മികച്ച പിന്തുണ നൽകി. 42 പന്തിൽ ഇരുവരും ചേർന്ന് നാലാംവിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. നാല് സിക്സറടക്കം 47 റൺസെടുത്ത അക്ഷർ പട്ടേലാണ് ഇന്ത്യയെ മൽസരത്തിൽ തിരിച്ചെത്തിച്ചത്. അർധസെഞ്ചറി തികച്ചശേഷം ആഞ്ഞടിച്ച കോലി ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ ഉറപ്പിച്ചാണ് മടങ്ങിയത്.
മാർക്കോ ജാൻസന്റെ പന്തിൽ റബാഡയ്ക്ക് ക്യാച്ച്. 59 പന്തിൽ 2 സിക്സും 6 ഫോറുമടക്കം കോലി 76 റൺസെടുത്തു. ശിവം ദുബെ 16 പന്തിൽ 27 റൺസെടുത്തു. 5 റൺ