ഐസിസി പ്ലയർ ഓഫ് മന്ത് പുരസ്കാരത്തിൽ ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളർ ജസ്പ്രീത് ബുംറയെയും വനിതാ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ഓപ്പണർ സ്മൃതി മന്ദാനയെയും ജൂൺ മാസത്തെ മികച്ച താരങ്ങളായി ഐസിസി തിരഞ്ഞെടുത്തു. ഇതോടെ ഒരേ സമയം പുരുഷ, വനിതാ താരങ്ങൾക്കുള്ള ഐസിസി പുരസ്കാരം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി.
2024ലെ ടി20 ലോകകപ്പിലെ അത്യുഗ്രൻ പ്രകടനത്തോടെ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡ് നേടിയതാണ് ബുംറയ്ക്ക് തുണയായത്. 8 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളാണ് ബുംറ എറിഞ്ഞിട്ടത്. രോഹിത് ശർമ്മയെയും അഫ്ഗാൻ ക്രിക്കറ്റർ റഹ്മാനുള്ള ഗുർബാസിനെയും മറികടന്നാണ് ബുമ്രയുടെ അവാർഡ് നേട്ടം.
കഴിഞ്ഞ മാസം നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള കിടിലൻ ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് സ്മൃതി മന്ദാനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് സെഞ്ച്വറികളാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. ഒരു മത്സരത്തിൽ 10 രൺസകലെ മാത്രമാണ് സ്മൃതിക്ക് സെഞ്ച്വറി നഷ്ടമായത്. ശ്രീലങ്കൻ ക്രിക്കറ്റർ വിഷ്മി ഗുണരത്‌നെയെയും ഇംഗ്ലണ്ടിൻ്റെ മയ ബൗച്ചിയറെയും പിന്നിലാക്കിയാണ് സ്മൃതി മന്ദാനയുടെ അവാർഡ് നേട്ടം.